ADVERTISEMENT

ഉദരപേശികളുടെ വേദനമൂലം ഒരുദിവസം മത്സരങ്ങളിൽ നിന്നു വിട്ടുനിന്ന സജൻ പ്രകാശിന് 2 മെഡലുകൾ കൂടി 

വേദനിക്കുന്ന വയറ്റിൽ കൈ അമർത്തിപ്പിടിച്ചാണു 2 ദിവസം മുൻപു സജൻ പ്രകാശ് നീന്തൽക്കുളത്തിൽനിന്നു കരയ്ക്കു കയറിയത്. നേരേ പോയത് ആശുപത്രിയിലേക്കായിരുന്നു. മരുന്നു  കഴിച്ചെങ്കിലും പിറ്റേന്നു രാവിലെയും വേദന കുറഞ്ഞില്ല. ടീമിനു ഫിസിയോ ഇല്ലാത്തതിനാൽ മറ്റൊരു ടീമിന്റെ ഫിസിയോയുടെ സഹായത്തോടെ ചികിത്സ. ആ ഒറ്റദിവസം സജനു മത്സരിക്കാൻ കഴിയാതെ വന്നപ്പോൾ തന്നെ ഒരു കാര്യം ബോധ്യമായി, സജൻ പ്രകാശ് മത്സരിച്ചില്ലെങ്കിൽ നീന്തൽക്കുളം കേരളത്തിനു നിലയില്ലാക്കയമാണ്. വേദന മറന്നു വീണ്ടും പൂളിലെത്തിയ സജൻ ഇതാ മീറ്റ് റെക്കോർഡോടെ ഒരു സ്വർണവും വെള്ളിയും കൂടി നേടിയിരിക്കുന്നു. 

നീന്തൽക്കുളത്തിൽ നിന്ന് ഇതുവരെ 4 മെഡലുകൾ നേടാൻ സജൻ പ്രകാശിനു പൊരുതേണ്ടിവന്നത് എതിരാളികളോടു മാത്രമല്ല. കോവിഡ് ബാധിച്ചതിനു പിന്നാലെ ഒപ്പം കൂടിയ ശ്വാസതടസ്സവും വയറുവേദനയുമാണ് പ്രധാന തിരിച്ചടി. ശ്വാസതടസ്സം ഒരുവിധം മാറിയെങ്കിലും കടുത്ത വയറുവേദന വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം മത്സരത്തിൽ നിന്നു പിന്മാറേണ്ടി വന്നതും ഇതുമൂലമാണ്. വയറിലെ പേശികൾ അയയാനുള്ള ചികിത്സ തുടരുകയാണ്. വാഹന സൗകര്യമില്ലാതിരുന്നതിനാൽ കഴിഞ്ഞ ദിവസം മത്സരവേദിയിലെത്തിയത് നടന്നും ഓട്ടോറിക്ഷ തേടിയലഞ്ഞുമൊക്കെയാണ്. ദിവസവും പ്രാക്ടീസിനു പോകാനും ഇതേ ബുദ്ധിമുട്ട് നേരിടേണ്ടിവന്നു. 

തടസ്സങ്ങളെ അത‍ിജീവിച്ചു പൂളിലേക്കു മടങ്ങിയെത്തിയ കഴിഞ്ഞ ദിവസം  400 മീറ്റർ വ്യക്തിഗത മെഡ്‍ലെയിൽ വെള്ളി നേടാനായി. ഇന്നലെ 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ മീറ്റ് റെക്കോർഡോടെ സ്വർണവും (1:59:56). തന്റെ പേരിൽ തന്നെയുള്ള റെക്കോർഡാണു സജൻ തിരുത്തിയത്.

English Summary: Sajan Prakash wins men’s 200m butterfly gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com