എന്തിനും സജ്ജൻ!
Mail This Article
സകല പ്രതീക്ഷകളുടെയും ഭാരം ചുമലിലേറ്റി നീന്തിയ സജൻ പ്രകാശ് വീണ്ടും സ്വർണതീരമണഞ്ഞു. പുരുഷവിഭാഗം 50 മീറ്റർ ബട്ടർഫ്ലൈയിൽ 25:10 സമയം കുറിച്ചാണു സജന്റെ മൂന്നാം സ്വർണനേട്ടം. ഉറച്ച പ്രതീക്ഷയായിരുന്ന 800 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കലവും നേടിയതോടെ വ്യക്തിഗത മെഡലുകളുടെ എണ്ണം ആറായി. പുരുഷവിഭാഗം ബാഡ്മിന്റൻ ഡബിൾസിൽ ശങ്കർപ്രസാദ് ഉദയ്കുമാർ– പി.എസ്. രവികൃഷ്ണ സഖ്യവും സ്വർണം നേടിയതോടെ ഇന്നലെ കേരളത്തിന്റെ സ്വർണനേട്ടം രണ്ടായി.
തമിഴ്നാടിന്റെ ഹരിഹരൻ അംശകരുണൻ – ആർ. റൂബൻ കുമാർ സഖ്യത്തെയാണ് ഇവർ തോൽപിച്ചത് (21–19, 21–19). വനിതാവിഭാഗം ബാസ്കറ്റ്ബോളിൽ കേരളം മധ്യപ്രദേശിനെ തോൽപിച്ച് വെങ്കലം നേടി (75–62). രാജ്യാന്തര താരം പി.എസ്. ജീന (23), അനീഷ ക്ലീറ്റസ് (23) എന്നിവർ തിളങ്ങി.
കേരളം മെഡൽ പ്രതീക്ഷിക്കുന്ന പുരുഷ വിഭാഗം ഫുട്ബോളിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ മണിപ്പുരിനെതിരെ 3–2നു വിജയം നേടി. സെമി ബെർത്ത് നേരത്തേ ഉറപ്പിച്ചിരുന്നു. നിജോ ഗിൽബർട്ട് 2 ഗോളും പി.വി. വിഷ്ണു ഒരു ഗോളും നേടി. പുരുഷ വിഭാഗം വാട്ടർപോളോയിൽ കേരളം മഹാരാഷ്ട്രയെ 7–6നു തോൽപിച്ചു മുന്നേറ്റം തുടരുന്നു. ആർച്ചറിയിൽ ദീർഘകാലമായി ഫോം നഷ്ടപ്പെട്ടു വലയുന്ന മുൻ രാജ്യാന്തര താരം അതാനു ദാസ് സ്വർണം നേടി തിരിച്ചുവരവു നടത്തി. മെഡൽ പട്ടികയിൽ 41 സ്വർണമടക്കം 96 മെഡലോടെ സർവീസസ് തന്നെ ഒന്നാം സ്ഥാനത്തു തുടരുന്നു. ഹരിയാനയും മഹാരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 13 സ്വർണമടക്കം 39 മെഡലുകളുമായി കേരളം എട്ടാം സ്ഥാനത്താണ്.
English Summary: National Games 2022