ഭാവിയിലേക്ക് കരുതിവയ്ക്കാൻ സെർവനും അനുപ്രിയയും
Mail This Article
തിരുവനന്തപുരം ∙ 64–ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ മികച്ച കായിക താരങ്ങൾക്കുള്ള മനോരമ സ്വർണപ്പതക്കത്തിനു വി.എസ്.അനുപ്രിയയെയും കെ.സി.സെർവനെയും തിരഞ്ഞെടുത്ത വിദഗ്ധ സമിതി ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടതിങ്ങനെ: ‘നാളെയുടെ താരങ്ങളാണവർ. വിദഗ്ധ പരിശീലനം തുടർന്നാൽ രാജ്യാന്തര മെഡലുകൾ നേടാൻ കഴിവുള്ളവർ’മുൻ രാജ്യാന്തര കായിക താരങ്ങളായ കെ.എം.ബീനാമോളും പത്മിനി തോമസും അത്‌ലറ്റിക്സ് സാങ്കേതിക വിദഗ്ധനായ യു.ഹരിദാസും പരിഗണിച്ച മുഖ്യ മാനദണ്ഡം ഭാവിയിലേക്ക് മുതൽക്കൂട്ടാകാൻ സാധ്യതയുള്ള പ്രകടനം എന്നതായിരുന്നു.
ജൂനിയർ ഷോട്പുട്ടിൽ വി.എസ്.അനുപ്രിയ എറിഞ്ഞ 15.73 മീറ്റർ അസാമാന്യ പ്രകടനമാണെന്നു സമിതി വിലയിരുത്തി. 12.29 ആയിരുന്നു നിലവിലെ റെക്കോർഡ് എന്നതിൽനിന്നു തന്നെ അതു വ്യക്തം. ദേശീയ സ്കൂൾ മീറ്റിലെ സീനിയർ പെൺകുട്ടികളുടെ ഷോട്പുട് റെക്കോർഡായ 14.91 മീറ്റർ പോലും ഇതിനു പിന്നിലായി. ജൂനിയർ ഡിസ്കസ്ത്രോയിൽ കെ.സി.സെർവൻ 50.93 എന്ന ദൂരം താണ്ടിയാണ് പുത്തൻ റെക്കോർഡ് കുറിച്ചത്. 47.13 മീറ്റർ എന്ന നിലവിലെ റെക്കോർഡ് നാലു മീറ്ററോളം വ്യത്യാസത്തിലാണു തിരുത്തിയത്.
English Summary : Expert panel appraisals