ADVERTISEMENT

ഭുവനേശ്വർ ∙ പെനൽറ്റി ഷൂട്ടൗട്ടിൽ ഗോൾകീപ്പർ പി.ആർ.ശ്രീജേഷിനേറ്റ പരുക്ക് തിരിച്ചടിയായതോടെ ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ കാണാതെ ഇന്ത്യയ്ക്കു മടക്കം. ക്രോസ് ഓവർ മത്സരത്തിൽ ന്യൂസീലൻഡിനോട് 5–4നാണ് ഇന്ത്യ കീഴടങ്ങിയത്. നിശ്ചിത സമയത്ത് മത്സരം 3–3 എന്ന നിലയിലായിരുന്നു. ഷൂട്ടൗട്ടിൽ 1–3നു പിന്നിലായ ഇന്ത്യയെ ഉജ്വലമായ രണ്ടു സേവുകളിലൂടെ ശ്രീജേഷ് മത്സരത്തിലേക്കു തിരിച്ചു കൊണ്ടു വന്നു. എന്നാൽ,  പന്തു കൊണ്ടു കാൽമുട്ടിനു പരുക്കേറ്റ ശ്രീജേഷിനു പിൻമാറേണ്ടി വന്നത് ഇന്ത്യയെ തളർത്തി. പിന്നീടുളള 3 

സ്ട്രൈക്കുകളിൽ രണ്ടെണ്ണം ന്യൂസീലൻഡ് ലക്ഷ്യത്തിലെത്തിച്ചു. ഇന്ത്യയ്ക്കു ലക്ഷ്യം നേടാനായത് ഒന്നു മാത്രം. ക്വാർട്ടർ ഫൈനലിൽ ന്യൂസീലൻഡ് നാളെ ബൽജിയത്തെ നേരിടും. സ്ഥാന നിർണയ മത്സരത്തിൽ ഇന്ത്യ 26ന് ജപ്പാനെ നേരിടും. ഇന്നലെ ക്രോസ് ഓവർ റൗണ്ടിലെ ആദ്യ മത്സരത്തിൽ മലേഷ്യയെ ഷൂട്ടൗട്ടിൽ 4–3നു തോൽപിച്ച് സ്പെയിനും ക്വാർട്ടറിലെത്തി.

കലിംഗ സ്റ്റേഡിയം നിറഞ്ഞ ആരാധകരെ സാക്ഷിയാക്കി നിശ്ചിത സമയത്ത് ആദ്യം ഗോൾ നേടിയത് ഇന്ത്യയാണ്. ഗോൾരഹിതമായ ആദ്യ ക്വാർട്ടറിനു ശേഷം 17–ാം മിനിറ്റിൽ ലളിത് ഉപാധ്യായ് ഇന്ത്യയെ മുന്നിലെത്തിച്ചു. 24–ാം മിനിറ്റിൽ സുഖ്ജീത് സിങ്ങിന്റെ ഗോളിൽ ഇന്ത്യ ലീഡുയർത്തി. എന്നാൽ 28–ാം മിനിറ്റിൽ സാം ലെയ്നിന്റെ ഗോളിലൂടെ തിരിച്ചടിച്ച ന്യൂസീലൻഡ് അവസാന 2 ക്വാർട്ടറുകളിൽ ആക്രമിച്ചു കളിച്ചു. 40–ാം മിനിറ്റിൽ വരുൺ കുമാറിന്റെ ഗോളിൽ ഇന്ത്യ 3–1നു മുന്നിലെത്തിയെങ്കിലും 43, 49 മിനിറ്റുകളിലായി കിട്ടിയ രണ്ടു പെനൽറ്റി കോർണറുകൾ ലക്ഷ്യത്തിലെത്തിച്ച് ന്യൂസീലൻഡ് ഒപ്പമെത്തി. കെയ്ൻ റസ്സൽ, ഷോൺ ഫിൻഡ്‌ലെ എന്നിവരായിരുന്നു സ്കോറർമാർ. ക്രോസ് ഓവർ മത്സരങ്ങളിൽ ഇന്ന് ജർമനി ഫ്രാൻസിനെയും അർജന്റീന ദക്ഷിണ കൊറിയയെയും നേരിടും.

English Summary: India vs New Zealand, Hockey World Cup 2023 Highlights: India Out Of Quarter-final Race After Loss To New Zealand In Shootout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com