ADVERTISEMENT

ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 1200ൽ 1200 മാർക്ക് നേടി സുനിൽദത്ത് ലൈന നാരായണൻ എന്ന കൗമാരക്കാരൻ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെത്തുമ്പോൾ രണ്ടുവർഷം സീനിയറായി സഞ്ജു സാംസൺ മൂന്നാം വർഷത്തിന്റെ ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. ചെസ് കളിക്കായി ഇടയ്ക്ക് അവധിയെടുക്കും എന്ന മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും, കോളജ് 100 ശതമാനക്കാരനു സംശയലേശമെന്യേ പ്രവേശനം നൽകി. സഞ്ജു ക്രിക്കറ്റിന്റെ ലോകത്ത് അടിച്ചുതകർക്കുമ്പോൾ പഠനത്തിന്റെ കോട്ട കാത്തതിനൊപ്പം നാരായണൻ 64 കളങ്ങളിൽ അതിവേഗം ചുവടുറപ്പിച്ചു. ആരവങ്ങളുടെ അകമ്പടി മേളങ്ങളില്ലാതെ ഈ ഗ്രാൻഡ് മാസ്റ്ററുടെ കരിയർ ഗ്രാഫ് മുന്നോട്ടു കുതിച്ച് ഇന്ത്യൻ എ ടീമിലെ സ്ഥാനവും രാജ്യാന്തര ടൂർണമെന്റുകളുടെ വിജയങ്ങളും കീഴടക്കിയെങ്കിലും പതിവുപോലെ വിനയാന്വിതനാകുന്നു ഈ ഇരുപത്തഞ്ചുകാരൻ.

‘‘2022 മികച്ച വർഷമായിരുന്നു. കളിയിൽ പുരോഗതിയുണ്ട്. കഠിനമായ പൊസിഷനുകളിൽ മനഃശാസ്ത്രപരമായ ആനുകൂല്യം നേടുന്നതിൽ ഇനി ശ്രദ്ധിക്കണം’’–ഗ്രാൻഡ് മാസ്റ്റർ എസ്.എൽ. നാരായണൻ പറഞ്ഞു.

ഇറ്റലിയിൽ നടന്ന ഗ്രാൻഡിസ്കാച്ചി കറ്റോലിക്ക ഇന്റർനാഷനൽ ഓപ്പൺ ചെസ് കിരീടം. സ്പെയിനിലെ ബാർസിലോനയിൽ നടന്ന സാന്റ്സ് ഓപ്പൺ ചെസ് ടൂർണമെന്റിൽ ചാംപ്യൻ. ചെസ് ഒളിംപ്യാഡിൽ നാലാമതെത്തിയ ഇന്ത്യ എ ടീമംഗം. ഒക്ടോബറിൽ നടന്ന ഫാഗർനസ് ചെസിൽ കിരീടം. ജൂണിൽ ടെപ്‌ലിസ് ഓപ്പണിൽ രണ്ടാം സ്ഥാനം. ബംഗ്ലദേശ് ഓപ്പണിൽ സെയ്ഫ് സ്പോർടിങ് ക്ലബ്ബിനുവേണ്ടി ഒന്നാം സ്ഥാനം. ഇസ്രയേലിൽ നടന്ന വേൾഡ് ടീം ചാംപ്യൻഷിപ്പിൽ മൂന്നാം ബോർഡിൽ വെങ്കലം.– നേട്ടങ്ങളുടെ വർഷമായിരുന്നു നാരായണന് 2022.

‘‘ഇസ്രയേലിൽ നടന്ന ലോക ടീം ചാംപ്യൻഷിപ്പിലെ പ്രകടനം വളരെ സന്തോഷം നൽകുന്നതാണ്. വിദിത് ഗുജറാത്തി, നിഹാൽ സരിൻ, കെ. ശശികിരൺ, അഭിജിത് ഗുപ്ത, സേതുരാമൻ എന്നിവരായിരുന്നു ടീമിൽ.എന്റെ പ്രകടനം നല്ലതായിരുന്നു. സ്വർണം പ്രതീക്ഷിച്ചിരുന്നു. കൂടുതൽ റൗണ്ട് കളിച്ചതിന്റെ സാങ്കേതിക പ്രശ്നം കാരണം അങ്ങനെ വന്നില്ലെന്നു മാത്രം. ഫ്രാൻസിന്റെ ലോറസ് ഫ്രസിനറ്റിനെയും യുഎസിന്റെ വ്ലാഡിമിർ അക്കോപ്യനെയും ഉസ്ബെക് താരം വോകിദോവിനെയും തോൽപിക്കാനായി. ചെസിലെ തീപ്പൊരി എന്നറിയപ്പെടുന്ന ഇതിഹാസ താരം അലക്സി ഷിറോവുമായി സമനില പിടിച്ചു. നിർണായക സമയത്ത് മികച്ച പ്രകടനം നടത്താനായെന്നും ക്യാപ്റ്റൻ വൈഭവ് സൂരി അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായെന്നുമാണ് കരുതുന്നത്’’– ലോക റാങ്കിങ്ങിൽ 69–ാം സ്ഥാനത്തുള്ള നാരായണൻ പറയുന്നു.

ഏഷ്യൻ കോണ്ടിനന്റലിൽ മികച്ച പ്രകടനത്തോടെ നാരായണൻ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്തിയിട്ടുണ്ട്. റഷ്യയിൽ നടക്കുമെന്നു കരുതുന്ന ലോക കപ്പിന്റെ തീയതിയായിട്ടില്ല. എസ് വി ഡഗൻ‍ഡോർഫിനുവേണ്ടിയാണ് നാരായണൻ ബുന്ദസ് ലിഗയിൽ കളിക്കുന്നത്. 

‘‘ഇലോ റേറ്റിങ് ഇപ്പോൾ 2669 ആണ്. ചെസിലെ എലീറ്റ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന 2700 ഈവർഷമാദ്യം കടക്കാമെന്നാണ് പ്രതീക്ഷ. കായികക്ഷമതയും വേണമെന്നതിനാൽ ഇടയ്ക്ക് ജിമ്മിൽ പരിശീലിക്കാറുണ്ട്. ’’–വരുംവർഷത്തെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു നാരായണൻ. ബുന്ദസ് ലിഗ ചെസിൽ കളിക്കാനായി പോയ നാരായണൻ ഇന്നു തിരിച്ചെത്തും. 

manorama-sports-star-2022

സ്പോർട്സ് ക്ലബ് അവാർഡ്:  അപേക്ഷകൾ ഇന്നുകൂടി 

കേരളത്തിലെ സ്പോർട്സ് ക്ലബ്ബുകൾക്കും കായിക അക്കാദമികൾക്കും വേണ്ടിയുള്ള മനോരമ സ്പോർ‌ട്സ് ക്ലബ് പുരസ്കാരത്തിനുള്ള അപേക്ഷകൾ ഇന്നുകൂടി അയ്ക്കാം. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ നൽകുന്ന പുരസ്കാരങ്ങളുടെ ആകെ തുക 6 ലക്ഷം രൂപ. 2022ലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ജേതാക്കളെ തിരഞ്ഞെടുക്കുക. 

സംശയങ്ങൾക്ക് വിളിക്കാം: 98460 61306 (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രം)

അപേക്ഷ അയയ്ക്കേണ്ട വിലാസം:

സ്പോർട്സ് ക്ലബ് അവാർഡ്,

സ്പോർട്സ് ഡെസ്ക്,

മലയാള മനോരമ,

പിബി നമ്പർ 26, കോട്ടയം– 686 001

sportseditor@mm.co.in എന്ന 

ഇമെയിലിലും അപേക്ഷകൾ അയയ്ക്കാം.

English Summary : Writeup about Chess grand master SN Narayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com