ADVERTISEMENT

കൈവശമുള്ള സ്വർണത്തിന്റെ അളവു നോക്കിയാൽ നാട്ടിക സ്പോർട്സ് അക്കാദമി ചെറിയ തോതിലൊരു ‘ഖനി’ തന്നെയാണ്! പണത്തൂക്കം അവകാശപ്പെടാനില്ലെങ്കിലും കായിക മികവിലൂടെ നാട്ടിക സ്പോർട്സ് അക്കാദമി ഇതിനകം അക്കൗണ്ടിലെത്തിച്ചത് 86 ദേശീയ സ്വർണ മെഡലുകൾ. പൊന്നുംവിലയുള്ള വലിയ നേട്ടങ്ങളിലേക്ക് അക്കാദമി വളർന്ന വർഷമാണു കടന്നുപോയത്. അക്കാദമിയുടെ താരമായ ആൻസി സോജൻ കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. തങ്ങളുടെ കൈവശമുള്ള സ്വർണ മെഡലുകൾക്കു ‘പണയമൂല്യം’ ഉണ്ടായിരുന്നെങ്കിൽ അതിനും തുനിയേണ്ടിവരുന്ന ഗതിയിലൂടെയാണ് അക്കാദമി വളർന്നതും മുന്നോട്ടു പോകുന്നതും. എന്നിട്ടും വിജയതൃഷ്ണയ്ക്കു കുറവൊട്ടുമില്ല. ഓട്ടോറിക്ഷാ ഡ്രൈവറായ വി.വി. സനോജ് (കണ്ണൻ) ആണു നാട്ടിക സ്പോർട്സ് അക്കാദമിയുടെ മുഖ്യപരിശീലകൻ. ആൻസി സോജന്റെ പിതാവായ ഇ.ടി. സോജൻ മാനേജറും. അക്കാദമിയുടെ ബാങ്ക് അക്കൗണ്ടിൽ കടം പെരുകുകയാണെങ്കിലും നേട്ടങ്ങളുടെ അക്കൗണ്ടിൽ സ്വർണം പൊലിക്കുന്നു. 

നല്ല വർഷത്തിനു നന്ദി

ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ ലോങ്ജംപ് താരം എന്ന നേട്ടത്തിലേക്കു നാട്ടികയുടെ താരം ആൻസി സോജൻ കുതിച്ചു ചാടിയതു കഴിഞ്ഞ വർഷമാണ്. കസഖ്സ്ഥാനിലെ അൽമാട്ടിയിൽ നടന്ന കൊസനോവ ഇൻവിറ്റേഷൻ മീറ്റിൽ 6.44 മീറ്റർ ചാടി ആൻസി സോജൻ ആദ്യ രാജ്യാന്തര മെഡൽ സ്വന്തമാക്കിയപ്പോൾ നാട്ടികയ്ക്കും അഭിമാനം. ഇതിനു പിന്നാലെ കഴിഞ്ഞ ഓഗസ്റ്റിൽ കോമൺവെൽത്ത് ഗെയിംസിൽ ആൻസി ഇന്ത്യയെ പ്രതിനിധീകരിച്ചു. ആൻസിക്കു പുറമെ നാട്ടികയുടെ താരം പി.ഡി. അഞ്ജലിയും ദേശീയ മീറ്റുകളിൽ സ്വർണം നേടി. 

   തൃശൂർ ജില്ലയുടെ തീരദേശ മേഖലയായ നാട്ടികയിലെ ഗവ. ഫിഷറീസ് സ്കൂളിൽ 2014ൽ ആണു നാട്ടിക സ്പോർട്സ് അക്കാദമി പ്രവർത്തനം തുടങ്ങിയത്. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനമുപയോഗിച്ചാണു കണ്ണൻ അക്കാദമിയെ നയിച്ചതും കുട്ടികൾക്കു സൗജന്യമായി കായിക പരിശീലനം നൽകിത്തുടങ്ങിയതും. വർഷം മുഴുവൻ നീളുന്ന കുട്ടികളുടെ പരിശീലനവും ഭക്ഷണവും മുടങ്ങാതിരിക്കാൻ കണ്ണനും സോജനും ചേർന്നു കടംവാങ്ങിക്കൂട്ടിക്കൊണ്ടിരുന്നു. സ്പൈക്ക് പോലുമില്ലാതെയാണു നാട്ടികയുടെ കുട്ടികൾ തുടക്കകാലത്തു സംസ്ഥാന മീറ്റുകളിൽ നിന്നു സ്വർണം വാരിക്കൂട്ടിയത്. 

English Summary : Manorama Sports Club 2022, Nattika sports academy  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com