ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റിക്സിന്റെ രണ്ടാംപാദ മത്സരത്തിൽ കേരളത്തിന്റെ സ്വർണക്കുതിപ്പ്. പുരുഷ ട്രിപ്പിൾ ജംപിൽ ഒന്നാമതെത്തിയ കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ എൽദോസ് പോൾ ഉൾപ്പെടെ 7 മലയാളികളാണ് സ്വർണം നേടിയത്. പുരുഷ 200 മീറ്ററിൽ വൈ.മുഹമ്മദ് അനസ്, 400 മീറ്ററിൽ വി.മുഹമ്മദ് അജ്മൽ, 1500 മീറ്ററിൽ ജിൻസൺ ജോൺസൺ, ലോങ്ജംപിൽ നിർമൽ സാബു, വനിതാ ട്രിപ്പിൾ ജംപിൽ നയന ജയിംസ്, പോൾവോൾട്ടിൽ മാളവിക രമേശ് എന്നിവരാണ് സ്വർണം നേടിയ മറ്റു മലയാളി അത്‍ലീറ്റുകൾ. വിവിധ ഇനങ്ങളിലായി 8 മലയാളി താരങ്ങൾ വെള്ളി നേടി. 

malavika
മാളവിക രമേശ്, ജിൻസൺ, മുഹമ്മദ് അനസ്

കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടിയ ജിൻസൻ ജോൺസൺ പരുക്കിനെത്തുടർന്നുള്ള നീണ്ട ഇടവേളയ്ക്കുശേഷമാണ് ഇന്നലെ ട്രാക്കിലിറങ്ങി സ്വർണം നേടിയത്. യു.കാർത്തിക് (വെള്ളി), അബ്ദുല്ല അബൂബക്കർ (വെങ്കലം) എന്നിവരിലൂടെ പുരുഷ ട്രിപ്പിൾജംപിലെ ആദ്യ 3 സ്ഥാനങ്ങളും കേരളം സ്വന്തമാക്കി. 

nirmal
നിർമൽ സാബു, അജ്മൽ

20 ഇനങ്ങളിൽ മത്സരം നടന്ന ഗ്രാൻപ്രിയിൽ മത്സരിച്ചവരിൽ ആർക്കും ലോക ചാംപ്യൻഷിപ്, ഏഷ്യൻ ഗെയിംസ് യോഗ്യതാ മാർക്ക് പിന്നിടാനായില്ല. ഗ്രാൻപ്രി 3,4 പാദങ്ങൾ അടുത്തമാസം ബെംഗളൂരുവിൽ നടക്കും.

ട്രിപ്പിളിൽ നയനയ്ക്ക് സ്വർണത്തുടക്കം

nayana
നയന ജെയിംസ്

ഇന്ത്യയുടെ രാജ്യാന്തര ലോങ്ജംപ് താരമായ നയന ജെയിംസിന്റെ ട്രിപ്പിൾ ജംപിലെ അരങ്ങേറ്റമാണ് ഇന്നലെ ഗ്രാൻപ്രി അത്‍ലറ്റിക്സിൽ നടന്നത്. ലോങ്ജംപിൽ ഇന്ത്യയ്ക്കായി രാജ്യാന്തര നേട്ടങ്ങൾ കൈവരിച്ച താരം പുതിയ മത്സരയിനത്തിലെ ആദ്യ പോരാട്ടത്തിലും സ്വർണം തന്നെ ചാടിപ്പിടിച്ചു. നയന 13.22 മീറ്റർ പിന്നിട്ടപ്പോൾ മലയാളി താരം ഗായത്രി ശിവകുമാർ (13.19 മീറ്റർ) വെള്ളിയും നേടി. തിരുവനന്തപുരം എൽഎൻസിപി ഗ്രൗണ്ടിൽ പി.ബി.ജയ്കുമാറിന് കീഴിൽ പരിശീലിക്കുന്ന നയന 2 മാസം മുൻപ് മാത്രമാണ് ട്രിപ്പിൾജംപിൽ വിദഗ്ധ പരിശീലനം ആരംഭിച്ചത്. ലോങ്ജംപിലും ട്രിപ്പിൾ ജംപിലും ഏഷ്യൻ ഗെയിംസിന് യോഗ്യത നേടുകയാണ് ലക്ഷ്യമെന്ന് നയന പറഞ്ഞു.

English Summary: Indian Grand Prix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com