ഇന്ത്യൻ ബോക്സിങ് ഇതിഹാസം കൗർ സിങ് അന്തരിച്ചു
Mail This Article
ഹരിയാന∙ ഇന്ത്യൻ ബോക്സിങ് ഇതിഹാസം കൗർ സിങ് അന്തരിച്ചു. ഹരിയാനയിലെ കുരുക്ഷേത്രയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൗർ സിങ് വ്യാഴാഴ്ച രാവിലെയാണു മരിച്ചത്. 74 വയസ്സായിരുന്നു. പത്മശ്രീ, അർജുന അവാർഡ് ജേതാവാണ്. 1982 ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണം നേടി.
ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിക്കെതിരെയും പോരാടിയിട്ടുണ്ട്. സംഗ്രൂറില്‍ കർഷകനായിരുന്ന കൗർ സിങ് 1971 ൽ സൈന്യത്തിൽ ചേർന്നു. ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധത്തിൽ പോരാടിയിട്ടുണ്ട്. 1979 ൽ ദേശീയ സീനിയർ ബോക്സിങ്ങിൽ പങ്കെടുത്ത കൗർ സിങ് തുടര്‍ച്ചയായി നാലു വട്ടം സ്വർണം നേടി. 1980 ൽ മുംബൈയില്‍ നടന്ന ഏഷ്യൻ ബോക്സിങ് ചാംപ്യൻഷിപ്പില്‍ സ്വർണം സ്വന്തമാക്കി.
1982ലെ ഏഷ്യൻ ഗെയിംസ് സ്വർണ നേട്ടത്തിനു ശേഷമാണു താരത്തിന് അർജുന, പത്മശ്രീ പുരസ്കാരങ്ങൾ ലഭിക്കുന്നത്. 1984 ലൊസാഞ്ചലസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മത്സരിച്ചു. 1980ല്‍ ന്യൂഡൽഹിയിൽ നടന്ന പ്രദർശന മത്സരത്തിലാണ് മുഹമ്മദ് അലിയെ കൗർ സിങ് നേരിട്ടത്. അലിക്കെതിരെ മത്സരിച്ച ഏക ഇന്ത്യൻ ബോക്സറും കൗർ സിങ്ങാണ്. 1984ൽ ബോക്സിങ്ങിൽനിന്നു വിരമിച്ച കൗർ സിങ് പിന്നീടുള്ള കാലം കർഷകനായാണു ജീവിച്ചത്.
English Summary: Legendary boxer Kaur Singh passes away