സംശയകരമായ പ്രാരംഭം. ചടുലവേഗം. മോഹനമായ മധ്യഘട്ടം. പിന്നീട് അവിശ്വസനീയമായി അതിവേഗമുള്ള തകർച്ച. ഒരു വിജയം ലോക ചെസ് കിരീടത്തിലേക്ക് എത്തിക്കുമെന്ന് ഏതാണ്ടുറപ്പിച്ചമട്ടിൽ കളിച്ച യാൻനീപോംനീഷി പടിക്കൽ കലമുടച്ചപ്പോൾ 12–ാം ഗെയിമിൽ ഡിങ് ലിറനു ജയം. 2 ഗെയിം മാത്രം ബാക്കിയുള്ളപ്പോൾ ഇരുവരും 6 പോയിന്റുമായി ഒപ്പത്തിനൊപ്പം. 13–ാം റൗണ്ട് ഇന്ന്.
കസഖ്സ്ഥാനിലെ അസ്താനയിൽ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിലെ 12–ാം റൗണ്ട് മുൻതൂക്കങ്ങളുടെ ചാഞ്ചാട്ടം കണ്ടു. രാജ്ഞിയടെ മുന്നിലുള്ള കാലാളെ നീക്കി തുടങ്ങിയ ഡിങ്ങിനായിരുന്നു ആദ്യം നേരിയ മേൽക്കൈ. ഒരു പോയിന്റ് ലീഡോടെ കളിക്കാനിറങ്ങിയ നീപ്പോ രാജാവിന്റെ വശത്ത് അതിവേഗം ശക്തമായ നീക്കങ്ങൾ നടത്തി കരുക്കൾ വിന്യസിച്ചു. റഷ്യൻ താരം വിജയമുറപ്പിച്ചെന്നുതോന്നിച്ച നിമിഷങ്ങൾ. എന്നാൽ, മുൻപിൻ നോട്ടമില്ലാതെ അതിവേഗം കളിച്ച നീപ്പോ വിജയത്തിലെത്താമായിരുന്ന ആനുകൂല്യം കളഞ്ഞുകുളിക്കുന്നതാണ് പിന്നീട് കണ്ടത്. സമനില സാധ്യതകൾ നിലനിർത്താമായിരുന്ന നീപ്പോ 34ാം നീക്കത്തിൽ വൻ പിഴവു വരുത്തി (എഫ് 5??) മത്സരം കളഞ്ഞുകുളിച്ചു. 4 നീക്കത്തിനുശേഷം തോൽവി സമ്മതിച്ചു. 14 റൗണ്ടിൽ ഏഴര പോയിന്റു നേടുന്നയാൾക്കാണ് കിരീടം. അടുത്ത റൗണ്ടുകളിൽ വിജയിയെ നിശ്ചയിക്കാനായില്ലെങ്കിൽ ടൈബ്രേക്കർ നടക്കും.
English Summary : World Chess Competition