ന്യൂഡൽഹി ∙ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിലെ വിജയികൾക്കു ദുരിതയാത്ര. അത്‌ലറ്റിക്സിൽ ജേതാക്കളായ എംജി സർവകലാശാല ടീം ഉൾപ്പെടെയുള്ളവർക്കാണ് ട്രെയിനിൽ 2 ദിവസത്തോളം നിന്ന് യാത്ര ചെയ്യേണ്ടി വന്നത്. ട്രെയിൻ ടിക്കറ്റുകൾ കൺഫേം ആകാതെ വന്നതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ദുരിതയാത്രയായിരുന്നെന്ന് താരങ്ങൾ പറയുന്നു.
ഉത്തർപ്രദേശാണ് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ 3–ാം എഡിഷന് ആതിഥ്യം വഹിച്ചത്. മത്സരത്തിന്റെ തീയതി അറിയിക്കാൻ വൈകിയതോടെ യാത്രാ ടിക്കറ്റുകൾ എടുക്കാൻ പ്രയാസപ്പെട്ടു. ട്രെയിനുകളിൽ റിസർവേഷൻ ലഭിക്കാതെ വന്നതോടെ യൂണിവേഴ്സിറ്റികൾ പരാതിപ്പെട്ടു. അതോടെ അധികൃതർ ഇടപെട്ടു സീറ്റ് റിസർവേഷൻ തരപ്പെടുത്തി.
എന്നാൽ മടക്കയാത്ര പ്രശ്നമായി. സ്ലീപ്പർ കംപാർട്മെന്റിൽ റിസർവേഷൻ ലഭിക്കാതെ വന്നതോടെ തത്‌കാൽ ടിക്കറ്റിനു ശ്രമിച്ചെങ്കിലും 3 പേർക്കു മാത്രമാണ് ലഭിച്ചത്. ഒടുവിൽ 38 താരങ്ങളും 10 സ്റ്റാഫും ഉൾപ്പെടുന്ന എംജി യൂണിവേഴ്സിറ്റി അത്‌ലറ്റിക്സ് ടീമിനു കേരള എക്സ്പ്രസിൽ നിന്നും മറ്റു യാത്രക്കാരുടെ സീറ്റിൽ ഇരുന്നും യാത്ര ചെയ്യേണ്ടി വന്നു. കാലിക്കറ്റ് സർവകലാശാല ടീമിനും സമാന അവസ്ഥയായിരുന്നു.
English Summary: Khelo indian winners reach Kerala