ഭോപാൽ ∙ അവസാനദിവസവും കുതിപ്പ് കാട്ടാനാകാതെ വലഞ്ഞ കേരളത്തിന് ദേശീയ സ്കൂൾ അത്‌ലറ്റിക്സിൽ കിരീട നഷ്ടം. അണ്ടർ 19 വിഭാഗത്തിന് മാത്രമായി നടത്തിയ ചാംപ്യൻഷിപ്പിൽ 140 പോയിന്റുമായി ഹരിയാന ഓവറോൾ ചാംപ്യൻമാരായി.
86 പോയിന്റുമായി ഉത്തർപ്രദേശാണ് രണ്ടാംസ്ഥാനത്ത്. കഴിഞ്ഞവർഷം ചാംപ്യൻമാരായിരുന്ന കേരളം ഇത്തവണ 76 പോയിന്റുമായി ഫിനിഷ് ചെയ്തത് നാലാംസ്ഥാനത്ത്. 4 സ്വർണവും 5 വെള്ളിയും 3 വെങ്കലവുമാണ് കേരളത്തിന്റെ ആകെ നേട്ടം. അവസാനദിവസം 2 വീതം വെള്ളിയും വെങ്കലവും കേരള താരങ്ങൾ നേടി.
പെൺകുട്ടികളുടെ 200 മീറ്ററിൽ പാലക്കാട് പുളിയപറമ്പ് എച്ച്എസ്എസിലെ എസ്.മേഘയും ആൺകുട്ടികളുടെ ലോങ്ജംപിൽ ജിവി രാജ സ്പോർട്സ് സ്കൂളിലെ സി.വി.അനുരാഗും വെള്ളി നേടി. 800 മീറ്ററിൽ ഇടുക്കി പെരുവന്താനം സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ ആന്റോ ആന്റണിയും അറുമാനൂർ എം.വി.എച്ച്എസ്എസിലെ ഡി.ഷീബയും വെങ്കല ജേതാക്കളായി.
നീന്തലിൽ 5 മെഡൽ
ഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് അക്വാട്ടിക്സിൽ കേരളം ഇതുവരെ 2 സ്വർണവും 3 വെള്ളിയും നേടി. ആൺകുട്ടികളുടെ 1500 മീറ്റർ, 400 മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിൽ സ്വർണം നേടിയ തിരുവനന്തപുരം വട്ടിയൂർക്കാവ് ജിവിഎച്ച്എസിലെ രുഹുനു കൃഷ്ണ 200 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയും സ്വന്തമാക്കി. തൃശൂർ ഗവ.മോഡൽ എച്ച്എസ്എസിലെ പി.ജെ.ധനുഷ് (50 മീറ്റർ ബാക്ക് സ്ട്രോക്ക്– വെള്ളി), തിരുവനന്തപുരം തിരുവല്ലം ബിഎൻവിവി എച്ച്എസിലെ അഖിൽ എ.കുമാർ (200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക്– വെള്ളി) എന്നിവരാണ് മറ്റു മെഡൽ ജേതാക്കൾ.
English Summary : School Athletics: Kerala on 4th