പവർലിഫ്റ്റിങ്ങിൽ മെഡലുറപ്പ്; റൊമാനിയയിലേക്കു പറക്കാൻ പ്രഗതിക്കു തടസ്സം പണം
Mail This Article
കോഴിക്കോട്∙ കഴിഞ്ഞ തവണ രാജ്യാന്തര തലത്തിൽ ഭാരോദ്വഹനത്തിൽ വെള്ളി നേടിയ താരമാണ് പ്രഗതി.പി.നായർ. ഇത്തവണ പങ്കെടുത്താൽ സ്വർണമെഡൽ കിട്ടുമെന്നതും ഉറപ്പാണ്. അതിനായി ഏറെക്കാലമായി കഠിനപരിശീലനത്തിലുമാണ്. പക്ഷേ പണം പ്രതിസന്ധിയായി തലയുയർത്തി നിൽക്കുകയാണ്.
റൊമാനിയയിൽ ഓഗസ്റ്റ് 24 മുതലാണ് രാജ്യാന്തര ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പ് നടക്കുന്നത്. റാഞ്ചിയിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയാണു ലോക ചാംപ്യൻഷിപ്പിലേക്ക് പ്രഗതി യോഗ്യത നേടിയത്. സ്വീഡനിൽ 2021ൽ നടന്ന ചാംപ്യൻഷിപ്പിൽ പ്രഗതി വെള്ളി നേടിയിരുന്നു. സംസ്ഥാന സ്കൂൾ ചാംപ്യനുമാണ് പ്രഗതി. പ്രോവിഡൻസ് സ്കൂളിൽനിന്ന് പ്ലസ്ടു പൂർത്തിയാക്കി ബിരുദപഠനത്തിനു പ്രവേശനത്തിനായി കാത്തിരിക്കുകയാണ് പ്രഗതി.
എന്നാൽ റൊമാനിയയിൽ പോവാൻ രണ്ടുലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് പ്രഗതിക്ക് കത്തുകിട്ടിയിട്ടുണ്ട്. ഇതിനൊപ്പം റൊമാനിയയിലെ ചെലവുകൾക്കുള്ള പണവും കണ്ടെത്തണം. ഇതിനായി പണം കണ്ടെത്താനുള്ള വഴികൾ തേടുകയാണ് പ്രഗതിയുടെ അച്ഛൻ കാരപ്പറമ്പ് വളപ്പിൽ വി.പ്രതാപനും അമ്മ ഒ.പ്രസിലയും.
പ്രതാപൻ പഴയകാല പവർലിഫ്റ്റിങ്ങ്, ബോഡിബിൽഡിങ് താരമാണ്. മുൻപ് മിസ്റ്റർ കാലിക്കറ്റ് ആയിരുന്നു. സൗത്ത് ഇന്ത്യൻ ചാംപ്യനുമായിരുന്നു. സ്വകാര്യകമ്പനിയുടെ ഡിസ്ട്രിബ്യൂഷൻ ജോലികൾ ചെയ്താണ് പ്രതാപനും കുടുംബവും ജീവിക്കുന്നത്. അശോകപുരത്തെ വാടക വീട്ടിലാണ് പ്രഗതിയുടെ താമസം.
English Summary: Power Lifting star seeking help to contest in the international championship