ADVERTISEMENT

ആധുനിക ഒളിംപിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ചുകാരൻ പിയറി ഡി കുബെർട്ടിൻ ‘കായികവിനോദങ്ങൾക്ക് ഒരു മംഗളഗീതം’ എന്ന പേരിൽ പുറത്തിറക്കിയ കാവ്യത്തിലെ ഒരു ഭാഗമാണിത്. ഭിന്നിച്ചുനിൽക്കുന്നവരെ കായികവേദികളിലൂടെ കണ്ണിചേർത്ത് ഒന്നിപ്പിക്കാമെന്ന മഹത്തായ ആശയത്തിന്റെ പ്രചാരകന്റെ ജൻമനാട്ടിലേക്ക് ലോക കായികമേളയായ ഒളിംപിക്‌സിന്റെ 33-ാം പതിപ്പെത്തുമ്പോൾ കാവ്യനീതിക്കു കാതോർക്കുകയാണു ലോകം. 365 ദിവസമകലെ ഒളിംപിക്‌സ് മഹോത്സവത്തിനു ഫ്രാൻസിന്റെ തലസ്ഥാനനഗരം ആതിഥ്യമരുളുമ്പോൾ വേദനകളെ കാറ്റിൽപറത്തി, അശാന്തിയുടെ കനലുകൾ കെടുത്തി, ഐക്യത്തിന്റെ നീലാകാശത്തിലേക്കു പാരിസ് പറന്നുയരുന്നതു കാണാൻ കാത്തിരിക്കുകയാണു ഫ്രഞ്ച് ജനത. അതിനു കാരണമുണ്ട്..

 

നോവായി നൈൽ  

പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട നൈൽ എന്ന 17 വയസ്സുകാരന്റെ പേരിൽ ഈ ജൂണിലാണു പാരിസിലെ തെരുവുകളിൽ തീപടർന്നത്. വംശീയകലാപത്തിന്റെ പിടിയിലേക്കു ഫ്രാൻസ് വീണു. അൽജീരിയയിൽനിന്നു കുടിയേറിയ, പിതാവില്ലാതെ വളർന്ന, നൈൽ എന്ന കൗമാരക്കാരനായി പ്രതിഷേധക്കാർ റോഡുകൾ കീഴടക്കി, കടകൾ തകർത്തു. വാഹന പരിശോധനയ്ക്കു പൊലീസ് കൈകാട്ടിയപ്പോൾ കാർ നിർത്തിയില്ലെന്നാരോപിച്ചാണു പൊലീസ് നൈലിനുനേരെ വെടിയുതിർത്തത്. പ്രാദേശിക റഗ്ബി താരം കൂടിയായിരുന്നു നൈൽ. 

 കുടിയേറ്റക്കാരായെത്തി ലോക കായികവേദിയിൽ ഫ്രാൻസിന്റെ മുഖമായി മാറിയ സിനദിൻ സിദാനെയും കിലിയൻ എംബപെയും പോലെ എത്രയോ അഭയാർഥികൾക്കു തണൽവിരിച്ച മണ്ണിലാണു നൈലിന്റെ രക്തം വീണത്. 

  കുടിയേറ്റക്കാരും തദ്ദേശീയരും തമ്മിലുള്ള തർക്കങ്ങൾക്ക് അറുതിവരുത്തുകയെന്ന വലിയ ദൗത്യമാണു ഭരണകൂടത്തിനു മുന്നിലുള്ളത്. അശാന്തിയുടെ രാവുകളിൽനിന്ന്, ഉല്ലാസത്തിന്റെ പകലുകളിലേക്ക് ഉണരാൻ ഫ്രാൻസിന്, പാരിസിന്, ഒളിംപിക്സ് ഊർജമാകുമെന്നാണു കണക്കുകൂട്ടൽ. 2024 ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണു പാരിസ് ഒളിംപിക്സ്.

 

cap

ഭാഗ്യചിഹ്നം ‘തൊപ്പി’

ഫ്രഞ്ച് ചരിത്രത്തിൽ തലപ്പൊക്കത്തിൽ നിൽക്കുന്ന സ്വാതന്ത്ര്യത്തൊപ്പികളാണു പാരിസ് ഒളിംപിക്‌സിന്റെ ഭാഗ്യചിഹ്നം. ഫ്രഞ്ച് ഭാഷയിൽ ഫ്രീഷസ് (ഇംഗ്ലിഷുകാർ പറയുന്നത് ഫ്രിജീസ്) എന്നറിയപ്പെടുന്ന ചുവന്ന തൊപ്പികൾ ഫ്രഞ്ച് വിപ്ലവകാലത്ത് പോരാളികൾ സ്ഥിരമായി വയ്ക്കുമായിരുന്നു.

 

ബ്രേക്ക് ഡാൻസിന് അരങ്ങേറ്റം

paris

ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് വേദിയിൽ ബ്രേക്ക് ഡാൻസ് മത്സരവും അരങ്ങേറും. ടോക്കിയോയിൽ തുടങ്ങിയ സ്‌കേറ്റ്‌ബോർഡിങ്, സർഫിങ്, സ്‌പോർട്‌സ് ക്ലൈംബിങ് എന്നിവ തുടരും.    എന്നാൽ ടോക്കിയോയിൽ ഉണ്ടായിരുന്ന കരാട്ടെ, ബേസ്‌ബോൾ എന്നിവ പാരിസിൽ ഉണ്ടാവില്ല.

 

പാരിസിന് ശതാബ്ദി

ഇതിനു മുൻപ് സമ്മർ ഒളിംപിക്സിന് ഫ്രാൻസ് വേദിയൊരുക്കിയത് 1924ൽ ആണ്. അന്നും പാരിസായിരുന്നു വേദി. ആ മഹാമേളയുടെ ശതാബ്ദിയിലാണു വീണ്ടും പാരിസിലേക്ക് ഒളിംപിക്സ് എത്തുന്നത് (ശീതകാല ഒളിംപിക്സ് 92ൽ നടന്നിരുന്നു). 2017ൽ ആണു പാരിസിന് ഒളിംപിക്സ് അനുവദിച്ചു കിട്ടുന്നത്. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കോവിഡ് മൂലം നിറംമങ്ങിപ്പോയ ടോക്കിയോ മേളയ്ക്കുശേഷം നിറപ്പകിട്ടോടെ കായികോത്സവം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒളിംപിക് കമ്മിറ്റി. പ്രസിഡന്റിന്റെ രാജി ഉൾപ്പെടെ ഫ്രഞ്ച് ഒളിംപിക് കമ്മിറ്റിക്കുള്ളിലെ തർക്കങ്ങൾ ഒരുക്കങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണു രാജ്യാന്തര ഒളിംപിക് കമ്മിറ്റി.

 

വേദികൾ  35

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് നടക്കുന്ന റൊളാങ് ഗാരോസും ഫുട്‌ബോൾ ക്ലബ് പിഎസ്ജിയുടെ ഹോം മൈതാനമായ പ്രിൻസസ് പാർക്കും ഉൾപ്പെടെയുള്ളവ ഒളിംപിക് മത്സരങ്ങൾക്കു വേദിയാവും. ഫ്രാൻസിലെ വിവിധ നഗരങ്ങളിലായി ആകെ മുപ്പത്തഞ്ചോളം വേദികളുണ്ട്. ഇതിൽ പതിനഞ്ചും തലസ്ഥാന നഗരമായ പാരിസിൽ തന്നെയാണ്. ഫ്രാൻസിനു കീഴിലുള്ള ദ്വീപസമൂഹമായ തഹിതിയിലും ഒളിംപിക്‌സിനു വേദിയുണ്ടാകും. പാരിസിൽനിന്ന് 15,000 കിലോമീറ്ററിലധികം അകലെ പസിഫിക് സമുദ്രത്തിലുള്ള ദ്വീപസമൂഹമാണു തഹിതി. സർഫിങ് മത്സരങ്ങൾ ഇവിടെയാണ് നടക്കുക.

 

തുടക്കം വെള്ളത്തിൽ

സ്റ്റേഡിയത്തിനുള്ളിലാകില്ല ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങ്. പാരിസിലൂടെ ഒഴുകുന്ന സെൻ നദിയിൽ ബോട്ടിലാകും താരങ്ങളുടെ മാർച്ച് പാസ്റ്റ്. ഐഫൽ ഗോപുരത്തിനു സമീപമുയർത്തുന്ന പോഡിയത്തിൽ ദീപം തെളിയുന്നതോടെ ഒളിംപിക്‌സിനു തുടക്കമാകും. എന്നാൽ, ഇത്തരത്തിൽ ‘തുറന്ന’ തുടക്കത്തിനു സുരക്ഷയൊരുക്കാൻ പറ്റുമോയെന്ന ആശങ്ക ഇപ്പോഴുമുണ്ട്.  ഐഫൽ ഗോപുരത്തിനു മുന്നിൽ തയാറാക്കുന്ന പ്രത്യേക വേദിയിൽ, ജനക്കൂട്ടത്തിനു നടുവിൽ, മെഡൽ ജേതാക്കളെ അവതരിപ്പിക്കുന്ന പ്രത്യേക പദ്ധതിയും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫൽ ഗോപുരത്തെ സാക്ഷിനിർത്തി ആരാധകമധ്യത്തിലൂടെ വിജയികൾ വിക്ടറി പരേഡ് നടത്തും.

 

39610 കോടി

പാരിസ് ഒളിംപിക്സിന് സംഘാടക സമിതി കണക്കാക്കുന്ന ചെലവ് ഏകദേശം 39,610 കോടി രൂപയാണ് (4.38 ബില്യൻ യൂറോ)

 

10500 കായികതാരങ്ങൾ

 

329 മെഡൽ മത്സരങ്ങൾ

 

32 കായികയിനങ്ങൾ

 

48 മത്സരവിഭാഗങ്ങൾ

English Summary: 365 days for paris olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com