30-ാം വയസ്സിൽ ബോഡി ബിൽഡറുടെ മരണം; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഭാര്യ
Mail This Article
ചെന്നൈ∙ മുൻ മിസ്റ്റർ തമിഴ്നാടും ബോഡി ബിൽഡറുമായ അരവിന്ദ് ശേഖറിന്റെ മരണത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഭാര്യയും നടിയുമായ ശ്രുതി ഷൺമുഖപ്രിയ. ഫിറ്റ്നസ് വിദഗ്ധനായിരുന്ന അരവിന്ദ് ശേഖർ കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം കാരണം മരിച്ചത്. 30–ാം വയസ്സിലായിരുന്നു അരവിന്ദിന്റെ മരണം. ബുധനാഴ്ച വീട്ടിൽവച്ച് അരവിന്ദിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണു കടന്നു പോകുന്നതെന്നും ഈ സമയത്ത് വ്യാജ റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്നും ശ്രുതി സമൂഹമാധ്യമത്തിൽ അഭ്യർഥിച്ചു. ‘‘വെല്ലുവിളിയേറിയ സമയത്ത് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാക്കരുത്. പ്രത്യേകിച്ച് കുടുംബത്തിലെ പ്രായമായവരാണു വിഷമിക്കുന്നത്. അനാവശ്യമായ വിവരങ്ങൾ ലൈക്കിനും ഷെയറിനും വേണ്ടി പങ്കുവയ്ക്കരുത്.’’– ശ്രുതി ഷൺമുഖപ്രിയ പ്രതികരിച്ചു.
പേരെടുത്ത വെയ്റ്റ് ലോസ് കോച്ച് കൂടിയായിരുന്ന അരവിന്ദ് ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ഓൺലൈനിൽ നടത്തിയിരുന്ന ക്ലാസുകൾക്ക് ഏറെ കാഴ്ചക്കാരുണ്ടായിരുന്നു. പല പ്രമുഖരും അരവിന്ദിന്റെ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പതിനാറായിരത്തോളം പേരാണ് അരവിന്ദിനെ പിന്തുടരുന്നത്. വർഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന അരവിന്ദും ശ്രുതിയും കഴിഞ്ഞ വർഷം മേയിലാണു വിവാഹിതരായത്.
English Summary: Sruthi Shanmuga Priya urges not to spread rumours after husband Arvind Shekar passes away at 30