ഇൻസ്റ്റയിൽ ലൈവിട്ട് മുൻ ഭാര്യയെ വെടിവച്ചുകൊന്നു; ജീവനൊടുക്കി ബോഡിബിൽഡര്‍
Mail This Article
സറയേവോ∙ ഇൻസ്റ്റഗ്രാമിൽ ലൈവിട്ട് ബോഡിബില്‍ഡർ മുന്‍ ഭാര്യയെ വെടിവച്ചുകൊന്നു. ബോസ്നിയൻ ബോഡിബിൽഡറും ഫിറ്റ്നസ് ട്രെയിനറുമായ നെർമിന്‍ സുലെമാനോവിച്ചാണ് മുൻ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ബോസ്നിയയിലെ വടക്കുകിഴക്കൻ നഗരമായ ഗ്രഡാകാസിലാണു സംഭവം. ലൈവായി വധശിക്ഷ നടപ്പാക്കുകയാണെന്ന് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിൽ ബോഡിബിൽഡർ വിശദീകരിക്കുന്നുണ്ട്. ക്രൂരമായി മർദനമേറ്റ മുൻ ഭാര്യയുടെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
വിഡിയോ ലൈവ് വരുന്നതിനു മുൻപു തന്നെ നെർമിന്‍ യുവതിയെ മർദിച്ച് അവശയാക്കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഡിയോയിൽ കുഞ്ഞുങ്ങളുടെ കരച്ചിലും കേൾക്കാം. ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമിൽനിന്ന് പിന്നീടു നീക്കം ചെയ്തു. മയക്കുമരുന്നു കടത്തിലും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 12,000 ത്തിൽ അധികം പേരാണ് ക്രൂരമായ കൊലപാതകത്തിന്റെ വിഡിയോ ലൈവായി കണ്ടത്.
മുൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നഗരത്തിലെ ഏതാനും പേരെയും പ്രതി ആക്രമിച്ചു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാൾ സ്വയം വെടിയുതിർത്തു ജീവനൊടുക്കുകയായിരുന്നു. സമൂഹമാധ്യമത്തിൽ ഇയാളെ പിന്തുണച്ചു പ്രതികരിച്ചവര്‍ക്കു നിയമനടപടി നേരിടേണ്ടിവരുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി.
English Summary: Bosnian bodybuilder executes ex-wife on Instagram livestream