ADVERTISEMENT

കോട്ടയം ∙ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന തങ്ങളുടെ കായിക താരങ്ങൾക്ക് ഡപ്യൂട്ടി കലക്ടർ തസ്തികയിൽ ജോലിയാണ് മധ്യപ്രദേശ് സർക്കാരിന്റെ വാഗ്ദാനം. ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയവർക്കു പരിശീലനത്തിന് 8 ലക്ഷം രൂപ നൽകുമെന്നാണ് പ​ഞ്ചാബിന്റെ ഉറപ്പ്. ഈ സംസ്ഥാനങ്ങൾ പിന്നിട്ട് താഴേക്കെത്തിയാൽ കായികരംഗത്തെ വാഗ്ദാന ലംഘനത്തിന്റെ ‘കേരള മോഡൽ’ കാണാം. 2018 ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കളായ മലയാളികൾക്കു സർക്കാർ സർവീസിൽ ജോലി നൽകുമെന്നു കേരളം പ്രഖ്യാപിച്ചിട്ട് 5 വർഷം കഴിഞ്ഞു. അടുത്ത ഗെയിംസ് അടുത്ത മാസം ആരംഭിക്കാൻ പോകുന്നു. അപ്പോഴും, കഴിഞ്ഞ ഗെയിംസിലെ മെഡൽ ജേതാക്കളുടെ ജോലിക്കായുള്ള ഫയൽ വകുപ്പുമേശകളിലൂടെ ഓട്ടം തുടരുകയാണ്. 

2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വനിതാ റിലേയിൽ സ്വർണം നേടിയ വി.കെ.വിസ്മയ, മിക്സ്ഡ് റിലേയിൽ സ്വർണവും 400 മീറ്ററിലും വെള്ളിയും നേടിയ മുഹമ്മദ് അനസ്, വെള്ളി മെഡൽ ജേതാക്കളായ നീന പിന്റോ (ലോങ്ജംപ്), പി.കുഞ്ഞുമുഹമ്മദ് (4–400 പുരുഷ റിലേ), വെങ്കല ജേതാവായ പി.യു.ചിത്ര (1500 മീറ്റർ) എന്നിവരാണ് സംസ്ഥാന സർക്കാരിന്റെ ഉറപ്പിൽ വിശ്വസിച്ച് കഴിഞ്ഞ 5 വർഷമായി കാത്തിരുന്നത്. കേരളത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മെ‍ഡൽ ജേതാക്കൾക്കെല്ലാം സർക്കാർ സർവീസിൽ ജോലി നൽകുമെന്നായിരുന്നു ഗെയിംസിനു തൊട്ടുപിന്നാലെയുള്ള പ്രഖ്യാപനം. തുടർന്ന് താൽപര്യമുള്ളവരിൽനിന്നു ജില്ലാ കലക്ടർമാർ മുഖേന ജോലിക്കുള്ള അപേക്ഷ സ്വീകരിക്കുകയും ചെയ്തു.

പൊതുഭരണ വകുപ്പിൽ‌ നിന്നുള്ള ശുപാർശയനുസരിച്ച് 5 പേർക്കും വിദ്യാഭ്യാസ വകുപ്പിൽ സ്പോർട്സ് കോ–ഓർഡിനേറ്റർ തസ്തിക സൃഷ്ടിച്ച് നിയമനം നൽകുന്നതിനുള്ള ഫയലാണ് വർഷങ്ങളായി ഇതേ വകുപ്പിൽ കുരുങ്ങിക്കിടക്കുന്നത്. ജോലിയുറപ്പാക്കാൻ കായിക താരങ്ങൾ പലതവണ സെക്രട്ടറിയേറ്റിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യൻ ഹോക്കി ടീമംഗം പി.ആർ.ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിൽ ഇതേ തസ്തികയിലാണ് മുൻപ് ജോലി ലഭിച്ചത്. 

2018 ഏഷ്യൻ ഗെയിംസിൽ വനിതാ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ വി.കെ.വിസ്മയക്കൊപ്പം അംഗമായിരുന്ന ഹിമ ദാസ് ഇപ്പോൾ അസം പൊലീസിൽ ഡപ്യൂട്ടി സൂപ്രണ്ടന്റാണ്. ഇതേ ടീമിൽ ഉൾപ്പെട്ട സരിതാബെൻ ഗെയ്ക്‌വാദ് ഗുജറാത്ത് പൊലീസിൽ ഡപ്യൂട്ടി സൂപ്രണ്ടന്റായി. എം.ആർ.പൂവമ്മ ഒഎഎൻജിസിയിൽ ഓഫിസറാണ്. ജക്കാർത്തയിൽ സ്പ്രിന്റ് ഇനങ്ങളിൽ ഇരട്ട വെള്ളി നേടിയ ദ്യുതി ചന്ദിന് ഒഡീഷ മൈനിങ് കോർപറേഷനിൽ ഗസറ്റഡ് തസ്തികയിൽ ജോലി കിട്ടി. പുരുഷ ട്രിപ്പിൾ ജംപ് സ്വർണമെഡൽ ജേതാവ് അർപീന്ദർ സിങ് ഒഎൻജിസിയിൽ ഉദ്യോഗസ്ഥനാണ്. 

∙ ഏഷ്യൻ ജേതാക്കളെയും മറന്നു

40 കോടി രൂപയ്ക്ക് അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ ശ്രമിക്കുന്ന സംസ്ഥാന കായികവകുപ്പ് ഏഷ്യൻ ചാംപ്യൻഷിപ് മെഡൽ ജേതാക്കൾക്കുള്ള പാരിതോഷികവും മറന്നു. ബാങ്കോക്കിൽ കഴിഞ്ഞമാസം നടന്ന ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 4 മലയാളികളാണ് മെഡൽ നേടിയത്. അബ്ദുല്ല അബൂബക്കർ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയപ്പോൾ എം.ശ്രീശങ്കർ ലോങ്ജംപിൽ വെള്ളി നേടി. 4–400 മീ. പുരുഷ റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ മലയാളികളായ മുഹമ്മദ് അജ്മൽ, മിജോ കുര്യൻ എന്നിവർ അംഗങ്ങളായിരുന്നു. 2017ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടിയവർക്കു 10 ലക്ഷവും വെള്ളി നേടിയവർക്ക് 7 ലക്ഷവും വെങ്കലം നേടിയവർക്ക് 5 ലക്ഷവും കേരള സർക്കാർ പാരിതോഷികം നൽകിയിരുന്നു.

English Summary: Kerala govt not giving jobs to Asian Games medalists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com