ADVERTISEMENT

ലോക കായികവേദിയിൽ ഇന്ത്യയുടെ ഭാഗ്യ ദേവതയാണ് മീരാബായ് ചാനു. 2021ലെ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ മെഡൽനേട്ടത്തിന്റെ തുടക്കം ഗെയിംസിന്റെ ആദ്യദിനം വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ ചാനു നേടിയ വെള്ളിയോടെയായിരുന്നു. കഴിഞ്ഞവർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണത്തോടെ ഇന്ത്യൻ മെഡൽ അക്കൗണ്ട് തുറന്നതും മണിപ്പുരുകാരി ചാനു തന്നെ. ഹാങ്ചൗ ഏഷ്യൻ ഗെയിംസിലും ചാനുവിലാണ് ഇന്ത്യൻ പ്രതീക്ഷകളുടെ തുടക്കം.

ഏഷ്യൻ ഗെയിംസിനു പട്യാലയിലെ ദേശീയ ക്യാംപിൽ കഠിന പരിശീലനത്തിലാണ് മീരാബായ് ചാനു. ഗെയിംസ് തയാറെടുപ്പുകളുടെ ഭാഗമായി സൗദിയിൽ നടക്കുന്ന ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ നിന്നു ചാനു പിൻമാറിയിരുന്നു. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് ഇതുവരെ സ്വർണം നേടാൻ കഴിയാത്ത മത്സരയിനമാണ് വെയ്റ്റ്‌ലിഫ്റ്റിങ്. 1998ലെ ഗെയിംസിലായിരുന്നു ഈയിനത്തിൽ രാജ്യത്തിന്റെ അവസാന മെഡൽനേട്ടം. വെയ്റ്റ്‌ലിഫ്റ്റിങ് മെഡലിനായുള്ള രാജ്യത്തിന്റെ 25 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ചാനു ഹാങ്ചൗവിൽ മത്സരിക്കുക. വനിതകളുടെ 49 കിലോഗ്രാമാണ് മത്സര വിഭാഗം. 55 കിലോഗ്രാം വിഭാഗത്തിൽ ബിന്ദ്യ റാണി ദേവിയും മത്സരിക്കും. പാലക്കാട് കല്ലേക്കുളങ്ങര സ്വദേശിയായ എ.പി.ദത്തൻ പരിശീലകനായി ഇന്ത്യൻ ടീമിലുണ്ട്.

സ്നാച്ചിൽ കടുപ്പം

സ്നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് എന്നിങ്ങനെ 2 വിഭാഗങ്ങളിലായാണ് വെയ്റ്റ്‌ലിഫ്റ്റിങ് മത്സരം. ക്ലീൻ ജെർക്കിൽ 119 കിലോഗ്രാം ഭാരമുയർത്തിയ ചാനുവിന്റെ പേരിലായിരുന്നു കഴിഞ്ഞയാഴ്ച വരെ ലോക റെക്കോർഡ്. എന്നാൽ സ്നാച്ചിൽ 90 കിലോഗ്രാം എന്ന കടമ്പ പിന്നിടാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല.

 ഈ വർഷം ലോകത്തെ 5 താരങ്ങൾ സ്നാച്ചിൽ 90 കിലോഗ്രാം ഉയർത്തിയപ്പോൾ 88 കിലോഗ്രാമാണ് ചാനു ഇതുവരെയുയർത്തിയ കൂടിയ ഭാരം. ഹാങ്ചൗവിൽ സ്നാച്ചിൽ മികവുകാട്ടിയാൽ ചാനുവിന് ഏഷ്യൻ ഗെയിംസ് മെഡൽ നേടാം. 

ടോക്കിയോ ഒളിംപിക്സ് ചാംപ്യൻ ചൈനയുടെ ഹൗ ഷിഹുയിയാണ് ഇന്ത്യൻ താരത്തിന്റെ പ്രധാന എതിരാളി.ഏഷ്യൻ ഗെയിംസിലെ പ്രതീക്ഷകളെക്കുറിച്ച് മീരാബായ് ചാനു സംസാരിക്കുന്നു

ഒളിംപിക്സ് മെ‍ഡൽ ജേതാവിന് ഏഷ്യൻ ഗെയിംസിൽ വലിയ വെല്ലുവിളിയുണ്ടോ?

ഒളിംപിക്സും ഏഷ്യൻ ഗെയിംസും മത്സരമെന്ന നിലയ്ക്ക് ഒരുപോലെയാണ്. കാരണം വെയ്റ്റ്‌ലിഫ്റ്റിങ് പവർഹൗസുകളായ ചൈന, തായ്‌ലൻഡ് ടീമുകൾ ഇവിടെയുമുണ്ട്. ഒളിംപിക്സിൽ പങ്കെടുക്കാതിരുന്ന ഉത്തര കൊറിയൻ ടീമും ഏഷ്യൻ ഗെയിംസിനുണ്ട്. എങ്കിലും ഞാൻ നല്ല ആത്മവിശ്വാസത്തിലാണ്.

സ്നാച്ചിലെ ചാനുവിന്റെ പ്രകടനമാണ് എല്ലാവരും ഉറ്റുനോക്കുന്നത് ?

സ്നാച്ചിൽ 90 കിലോഗ്രാം മറികടക്കാൻ അടുത്തു തന്നെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇടയ്ക്കു പരുക്കു പറ്റിയതുകൊണ്ടാണ് ഈ ലക്ഷ്യം നീണ്ടുപോയത്. പക്ഷേ സ്നാച്ചിലെ ലോക റെക്കോർഡായ 96 കിലോഗ്രാമിലേക്ക് എത്താൻ ബുദ്ധിമുട്ടാണ്.

ഏഷ്യൻ ഗെയിംസിലും ഇന്ത്യയുടെ മെഡൽവേട്ടയുടെ തുടക്കം ചാനുവിലൂടെയാകുമോ?

സെപ്റ്റംബർ 30നാണ് എന്റെ മത്സരം. അതിനു മുൻപേ ഇന്ത്യൻ താരങ്ങൾക്ക് ഒരുപാട് മത്സരയിനങ്ങളുണ്ട്. അതിലെല്ലാം നമുക്ക് മെഡൽ ലഭിക്കട്ടെ എന്നാണ് എന്റെ ആശംസ.

English Summary: Mirabai Chanu aim medal in Asian Games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com