ADVERTISEMENT

ഭാര്യയുടെയും ഭർത്താവിന്റെയും ശ്വാസകോശം കഷ്ണങ്ങളാക്കിയത്! ഞെട്ടാൻ വരട്ടെ. ഒരു ചൈനീസ് ഡിഷിന്റെ പേര് മലയാളത്തിലേക്കു മാറ്റാൻ ശ്രമിച്ചതാണ്. Husband and wife lung slices എന്നതാണ് വിഭവം. കാളയുടെ നാക്കും കരളും ഉൾപ്പെടെയുള്ളവ മുളക് പുരട്ടി എണ്ണയിൽ പാകം ചെയ്ത് എടുക്കുന്നതാണ് ഈ ‘വിശിഷ്ട വിഭവം’. ചൈനയിലെ വ്യത്യസ്തമായ ഭക്ഷണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ചൈന ഡെയ്‌ലിയിലെ മാധ്യമ പ്രവർത്തകയായ ഷിൻജുൻ ലിന്നാണ് ഇതിനെക്കുറിച്ച് പറഞ്ഞത്. ‘ഫുക്വി ഫെയ്പിയാൻ’ എന്നാണ് ഈ വിഭവത്തിന്റെ ചൈനീസ് പേര്. മെനു കാർഡിലെ പേരുനോക്കി ചൈനയിൽ ഭക്ഷണം ഓർഡർ‌ ചെയ്യരുതെന്ന് പഠിക്കാൻ ഈ അറിവ് ധാരാളമായിരുന്നു.

വിഭവങ്ങളുടെ പേരിലെ കൗതുകം ‘ഭാര്യാ ഭർത്താക്കൻമാരുടെ ശ്വാസകോശത്തിൽ’ അവസാനിക്കുന്നില്ലെന്ന് പിന്നീട് മനസ്സിലായി.   പച്ചക്കറിയും പന്നിയിറച്ചിയും ചേർത്തുള്ള ന്യൂ‍‍ഡിൽസിനെ മലയാളീകരിച്ചാൽ ഉറുമ്പുകൾ മരം കയറുന്നതുപോലെയാകും (Ants climb trees). സിംഹത്തിന്റെ തലയിറച്ചി ഉരുളയാക്കി സോസ് ചേർത്ത് കഴിച്ചാൽ നല്ല രുചിയാണെന്ന് പറഞ്ഞ് അമ്പരപ്പിച്ചതും ഇതേ ഷിൻജുൻ തന്നെയാണ് (Lions head meat ball).

നാട്ടിൽ‌ മുക്കിലും മൂലയിലും ചൈനീസ് റസ്റ്ററന്റുകളുണ്ടെങ്കിലും ചൈനയിലെത്തി ഇവിടത്തെ റസ്റ്ററന്റിൽ കയറി ഭക്ഷണം കഴിക്കാൻ ഏതു ഇന്ത്യക്കാരനും ഒന്നു വിറയ്ക്കും. പാമ്പും പട്ടിയും ചീവീടും വരെ വിഭവമായി തീൻമേശയിലെത്തുമെന്ന മുന്നറിയിപ്പുകൾ തന്നെ കാരണം. അതുകൊണ്ടു തന്നെ മീഡിയാ സെന്ററിലെ കന്റീൻ നൽകുന്ന സുരക്ഷിത വലയത്തിൽ നിന്നുകൊണ്ടാണ് ചൈനീസ് വിഭവങ്ങളിലൂടെയുള്ള പരീക്ഷണ യാത്രയ്ക്ക് തുടക്കമിട്ടത്. താറാവും കൂണും ചേർത്ത് വേവിച്ച ഡിഷും തേയില ഇല ചേർത്ത കൊഞ്ച് ഫ്രൈയുമാണ് ആദ്യ ദിവസം വയറുനിറച്ചത്.  

ഭക്ഷണ കാര്യത്തിലെ ചൈനക്കാരുടെ കണിശതയെക്കുറിച്ച് പറയാതെ വയ്യ. രാവിലെ ആറിന് പ്രഭാത ഭക്ഷണം കഴിച്ചു തുടങ്ങുന്നവർ രാത്രി ഭക്ഷണത്തിന് ഇരിക്കുന്നത് വൈകിട്ട് 6.30നാണ്. രാത്രി 8.30ന് അടുക്കളയടയ്ക്കുന്ന ഇവരുടെ ശീലംകാരണം തുടർച്ചയായി 2 ദിവസമാണ് രാത്രി ഭക്ഷണം മിസ്സായത്!

English Summary : Special foods in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com