ADVERTISEMENT

ഏഷ്യൻ ഗെയിംസ് വേദിയിൽ ഇന്ത്യയ്ക്ക് ‘വുഷു’വാഘോഷം! വുഷുവിൽ വനിതകളുടെ 60 കിലോഗ്രാമിൽ വെള്ളി നേടി മണിപ്പുരുകാരി റോഷിബിന ദേവിയാണ് രാജ്യത്തിന് അഭിമാനമായത്. കലാപബാധിതമായ സംസ്ഥാനത്തെ ബിഷ്നുപുരാണ് റോഷിബിനയുടെ ജന്മദേശം.  ചൈനീസ് ആയോധനകലയായ വുഷുവിൽ ഏഷ്യൻ ഗെയിംസ് ചരിത്രത്തി‍ൽ തന്നെ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലാണിത്. 2010ൽ മണിപ്പുരുകാരി സന്ധ്യാറാണി ദേവി വെള്ളി നേടിയിരുന്നു. ഈയിനത്തിൽ ഇന്ത്യ ഇതുവരെ സ്വർണം നേടിയിട്ടില്ല. 8 വെങ്കലം നേടിയിട്ടുണ്ട്.

ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യയുടെ സ്വർണമെഡൽ വേട്ട ഇന്നലെയും തുടർന്നു. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലാണ് ഇന്ത്യ ഇന്നലെ സ്വർണം നേടിയത്. പഞ്ചാബ് സ്വദേശി അർജുൻ സിങ് ചീമ, ഹരിയാന താരങ്ങളായ ശിവ നർവാൾ, സരബ്ജോത് സിങ് എന്നിവരാണ് ടീം അംഗങ്ങൾ. 1734 പോയിന്റ് നേടിയ ഇന്ത്യൻ ടീം ചൈനയെ ഒരു പോയിന്റ് വ്യത്യാസത്തിൽ പിന്തള്ളിയാണ് സ്വർണമുറപ്പിച്ചത്. അർജുനും സരബ്ജോതും തുടർന്ന് വ്യക്തിഗത ഇനത്തിലും മത്സരിച്ചെങ്കിലും മെഡൽ നേടാനായില്ല. സ്കീറ്റ് മിക്സ്ഡ് ഡബിൾസിൽ ഇന്ത്യൻ ടീമിന് ഫൈനൽ യോഗ്യത ലഭിച്ചില്ല. ഷൂട്ടിങ്ങിൽ 4 സ്വർണമുൾപ്പെടെ ഇന്ത്യയുടെ മെഡൽ നേട്ടം ഇതോടെ 13 ആയി. അശ്വാഭ്യാസം വ്യക്തിഗത ഡ്രസാഷ് വിഭാഗത്തിൽ അനുഷ് അഗർവാല  വെങ്കലം നേടി. കഴിഞ്ഞ ദിവസം ടീം ഇനത്തിൽ സ്വർണം നേടിയ സംഘത്തിലുണ്ടായിരുന്നു അനുഷ്.  

സ്ക്വാഷിൽ രണ്ട് മെഡൽ ഉറപ്പ്

സ്ക്വാഷിൽ സെമിയിൽ കടന്ന ഇന്ത്യൻ പുരുഷ, വനിതാ ടീമുകൾ മെഡൽ ഉറപ്പാക്കി. പുരുഷ ടീം നേപ്പാളിനെ 3–0ന് തോൽപിച്ചപ്പോൾ വനിതകൾ ഇതേ മാർജിനിൽ മലേഷ്യയോട് പരാജയപ്പെട്ടു.  തങ്ങളുടെ പൂളുകളിൽ രണ്ടാം സ്ഥാനക്കാരായാണ് ഇരു ടീമുകളും സെമി യോഗ്യത നേടിയത്.പുരുഷ വിഭാഗത്തിൽ അഭയ് സിങ്  നേപ്പാളിന്റെ അമൃത് ഥാപ്പ മഗറിനെയും മഹേഷ് മൻഗാവോൻകർ അർഹന്ത് കേഷർ സിംഹയെയും ഹരീന്ദർപാൽ സിങ് സന്ധു ആമിർ ഭലോണിനെയുമാണ് കീഴടക്കിയത്.

English Summary: Asian Games 2022: Silver in Vushu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com