ADVERTISEMENT

പരുക്കേറ്റു വീണ മീരാബായ് ചാനു രാജ്യത്തിന്റെ ഹൃദയഭാരമായ ദിനം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു മെഡൽഘോഷമായി വെറ്ററൻ താരങ്ങളായ രോഹൻ ബൊപ്പണ്ണയും സൗരവ് ഘോഷാലും. വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ് 49 കിലോഗ്രാം വിഭാഗത്തിൽ ഭാരമുയർത്തുന്നതിനിടെയാണ്, ഒളിംപിക്സ് വെള്ളി മെഡൽ ജേതാവായ ചാനു വീണു പോയത്. ഇതോടെ, ചാനുവിനു നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 

ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന ചാനുവിന്റെ വീഴ്ച സങ്കടമായെങ്കിലും ടെന്നിസ്, സ്ക്വാഷ് കോർട്ടുകളിൽ നിന്ന് ഇന്ത്യയ്ക്കു സന്തോഷവാർത്തയെത്തി. മിക്സ്ഡ് ഡബിൾസിൽ ഋതുജ ഭോസലെയ്ക്കൊപ്പം ചേർന്നാണ് നാൽപത്തിമൂന്നുകാരൻ രോഹൻ ബൊപ്പണ്ണ സ്വർണം നേടിയത്. പുരുഷ ടീം സ്ക്വാഷ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചാണ് മുപ്പത്തിയേഴുകാരൻ സൗരവ് ഘോഷാൽ ഉൾപ്പെട്ട ടീം സ്വർണം നേടിയത്. മഹേഷ് മൻഗാവോൻകർ, അഭയ് സിങ്, ഹരീന്ദർ പാൽ സന്ധു എന്നിവരാണ് മറ്റു ടീമംഗങ്ങൾ. 

ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യയുടെ മെഡൽ വരവ് ഇന്നലെയും തുടർന്നു. 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് വിഭാഗത്തിൽ സരബ്ജോത് സിങ്, ടി.എസ്.ദിവ്യ എന്നിവർ വെള്ളി നേടി. അത്‌ലറ്റിക്സിൽ പുരുഷൻമാരുടെ 10,000 മീറ്റർ ഓട്ടത്തിൽ കാർത്തിക് കുമാർ വെള്ളിയും ഗുൽവീന്ദർ സിങ് വെങ്കലവും നേടി.

English Summary : Meerabai Chanu Injury Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com