മത്സരത്തിനിടെ പരുക്കേറ്റു വീണ് മീരാബായ് ചാനു പുറത്ത്, ടെന്നിസിലും സ്ക്വാഷിലും ഇന്ത്യയ്ക്കു സ്വർണം

Mail This Article
പരുക്കേറ്റു വീണ മീരാബായ് ചാനു രാജ്യത്തിന്റെ ഹൃദയഭാരമായ ദിനം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു മെഡൽഘോഷമായി വെറ്ററൻ താരങ്ങളായ രോഹൻ ബൊപ്പണ്ണയും സൗരവ് ഘോഷാലും. വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ് 49 കിലോഗ്രാം വിഭാഗത്തിൽ ഭാരമുയർത്തുന്നതിനിടെയാണ്, ഒളിംപിക്സ് വെള്ളി മെഡൽ ജേതാവായ ചാനു വീണു പോയത്. ഇതോടെ, ചാനുവിനു നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന ചാനുവിന്റെ വീഴ്ച സങ്കടമായെങ്കിലും ടെന്നിസ്, സ്ക്വാഷ് കോർട്ടുകളിൽ നിന്ന് ഇന്ത്യയ്ക്കു സന്തോഷവാർത്തയെത്തി. മിക്സ്ഡ് ഡബിൾസിൽ ഋതുജ ഭോസലെയ്ക്കൊപ്പം ചേർന്നാണ് നാൽപത്തിമൂന്നുകാരൻ രോഹൻ ബൊപ്പണ്ണ സ്വർണം നേടിയത്. പുരുഷ ടീം സ്ക്വാഷ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചാണ് മുപ്പത്തിയേഴുകാരൻ സൗരവ് ഘോഷാൽ ഉൾപ്പെട്ട ടീം സ്വർണം നേടിയത്. മഹേഷ് മൻഗാവോൻകർ, അഭയ് സിങ്, ഹരീന്ദർ പാൽ സന്ധു എന്നിവരാണ് മറ്റു ടീമംഗങ്ങൾ.
ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യയുടെ മെഡൽ വരവ് ഇന്നലെയും തുടർന്നു. 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് വിഭാഗത്തിൽ സരബ്ജോത് സിങ്, ടി.എസ്.ദിവ്യ എന്നിവർ വെള്ളി നേടി. അത്‌ലറ്റിക്സിൽ പുരുഷൻമാരുടെ 10,000 മീറ്റർ ഓട്ടത്തിൽ കാർത്തിക് കുമാർ വെള്ളിയും ഗുൽവീന്ദർ സിങ് വെങ്കലവും നേടി.
English Summary : Meerabai Chanu Injury Update