ഇന്ത്യയ്ക്ക് ഇന്നലെ 2 സ്വർണം, 2 വെള്ളി, ഒരു വെങ്കലം

Mail This Article
ഏഷ്യൻ ഗെയിംസ് മത്സരവേദിയിൽ ഇന്ത്യ ടീം സ്പിരിറ്റ് കാട്ടിയ ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ ദിവസങ്ങളിൽ ഷൂട്ടിങ് റേഞ്ചിനെ ചുറ്റിപ്പറ്റി നിന്ന ഇന്ത്യൻ മെഡൽ ആവേശം ഇന്നലെ മറ്റിനങ്ങളിലേക്കു കൂടി പടർന്നു. ഷൂട്ടിങ്ങിലെ ഒരു വെള്ളി മെഡലിനു പുറമേ സ്ക്വാഷ്, ടെന്നിസ് ഇനങ്ങളിൽ ഇന്ത്യ ഓരോ സ്വർണം വീതം നേടി. അത്‌ലറ്റിക്സ് ട്രാക്കിൽ നിന്നു ലഭിച്ചത് ഒരു വെള്ളിയും ഒരു വെങ്കലവും. ഇന്നലെ 5 മെഡലുകൾ കൂടി ചേർന്നതോടെ 19–ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ നേട്ടം 38 മെഡലായി; 10 സ്വർണവും 14 വീതം വെള്ളിയും വെങ്കലവും. ബോക്സിങ്, ബാഡ്മിന്റൻ, ടേബിൾ ടെന്നിസ് എന്നീ ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ മെഡലുറപ്പിക്കുകയും ചെയ്തു. പുരുഷ ഹോക്കിയിൽ പാക്കിസ്ഥാനെതിരെ 10–2 എന്നചരിത്ര വിജയത്തോടെ സെമിയിൽ കടന്നതും ഇന്ത്യൻ ക്യാംപിന് ആവേശം പകർന്നു.
ഷൂട്ടിങ്ങിലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സ്ഡ് ടീം ഇനത്തിലെ വെള്ളിയോടെയാണ് ഇന്ത്യൻ മെഡൽക്കുതിപ്പിന് തുടക്കമായത്. ഇന്നലെ ടി.എസ്.ദിവ്യയും 22–ാം പിറന്നാൾ ആഘോഷിച്ച സരബ്ജോത് സിങ്ങും അടങ്ങുന്ന സഖ്യമാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്. ഷൂട്ടിങ്ങിൽ നഷ്ടമായ മിക്സ്ഡ് ടീം സ്വർണം ടെന്നിസിലൂടെ ഇന്ത്യ തിരിച്ചുപിടിച്ചു. 43 വയസ്സുകാരൻ രോഹൻ ബൊപ്പണ്ണയും ഇരുപത്തേഴുകാരി ഋതുജ ഭോസലെയും ചേർന്നുള്ള മിക്സ്ഡ് ഡബിൾസ് സഖ്യം ഫൈനലിൽ ചൈനീസ് തായ്‌പേയ് സഖ്യത്തെയാണ് തോൽപിച്ചത്. ബൊപ്പണ്ണയുടെ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണമാണിത്.
സ്ക്വാഷിൽ പുരുഷ ടീം ഇനത്തിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണം. ഫൈനലിൽ പാക്കിസ്ഥാനെ 2–1ന് തോൽപിച്ചാണ് 9 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ടീം ഏഷ്യൻ ഗെയിംസ് സ്വർണമണിഞ്ഞത്. ഫൈനലിൽ മഹേഷ് മൻഗാവോൻകർ ആദ്യ മത്സരം തോറ്റ് ലീഡ് വഴങ്ങിയെങ്കിലും സൗരവ് ഘോഷാൽ, അഭയ് സിങ് എന്നിവരുടെ വിജയങ്ങളിലൂടെ ഇന്ത്യ സ്വർണം പിടിച്ചെടുത്തു.
അത്‌ലറ്റിക്സിൽ പുരുഷ 10,000 മീറ്ററിൽ വെള്ളിയും വെങ്കലവും നേടി ഉത്തർപ്രദേശ് താരങ്ങളായ കാർത്തിക് കുമാറും ഗുൽവീർ സിങ്ങും ഇന്ത്യൻ മെഡൽപട്ടിക പൂർത്തിയാക്കി. ഏഷ്യൻ ഗെയിംസിലെ വേഗ ചാംപ്യൻപട്ടം പുരുഷ വനിതാ വിഭാഗങ്ങളിൽ ചൈന സ്വന്തമാക്കി. പുരുഷ 100 മീറ്ററിൽ ഷി ഷിനിയെയും വനിതാ വിഭാഗത്തിൽ ജി മനിയും ജേതാക്കളായി.
English Summary : Yesterday India got two gold, two silver and one bronze medals in asian games 2022