ADVERTISEMENT

ന്യൂഡല്‍ഹി∙  ഇന്ത്യൻ ഗുസ്തി താരം സാക്ഷി മാലിക്കിനു പിന്തുണയുമായി ബോക്സിങ് താരം വിജേന്ദർ സിങ്. ഗുസ്തി ഫെ‍ഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അനുയായി സഞ്ജയ് കുമാര്‍ സിങ് വിജയിച്ചതോടെ ഗുസ്തി ഉപേക്ഷിക്കുകയാണെന്നു സാക്ഷി മാലിക് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ 47 ൽ 40 വോട്ടുകളും സ്വന്തമാക്കിയാണ് സഞ്ജയ് സിങ് വിജയിച്ചത്. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ പ്രതിഷേധത്തിലാണ്.

‘‘ ഒരു കായിക താരമെന്ന നിലയിൽ എനിക്ക് അവരുടെ വേദന മനസ്സിലാക്കാൻ സാധിക്കും. ഗുസ്തിയിൽ വനിതാ വിഭാഗത്തിലെ ഏക മെഡൽ ജേതാവ് നീതിക്കു വേണ്ടി ശബ്ദമുയർത്തുകയാണ്. എന്നാൽ അവർക്ക് അതു ലഭിക്കുന്നില്ല. വേദനയോടെ അവർ കരിയർ അവസാനിപ്പിച്ചു. ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിഛായ ഉയരുമോ താഴുമോ?’’– വിജേന്ദർ സിങ് ചോദിച്ചു. 2008 ബെയ്ജിങ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ താരമാണ് വിജേന്ദർ സിങ്.

‘‘കായികലോകമാകെ നിരാശയിലാണ്. ഹരിയാനയിൽ ആൺകുട്ടികള്‍ക്കും പെൺകുട്ടികൾക്കും ഇടയിൽ വലിയ വിവേചനമുണ്ടെന്നു കുറ്റപ്പെടുത്തുന്നു. ഇതിനു ശേഷം രക്ഷിതാക്കൾ അവരുടെ പെൺമക്കളെ സ്റ്റേഡിയങ്ങളിലേക്കു വിടുമോ? ഒരു ഒളിംപിക്സ് മെഡൽ ജേതാവിനു നീതി ലഭിച്ചില്ലെങ്കിൽ, ഞങ്ങൾക്ക് എവിടെനിന്നു കിട്ടുമെന്ന് അവർ ചിന്തിക്കും. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നു പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരൊക്കെ വിശദീകരിക്കണം.’’– വിജേന്ദർ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കു, പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ മത്സരിപ്പിച്ച കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ വിജയി അനിത ഷോറന് ആകെ ഏഴുവോട്ടുകൾ മാത്രമാണു ലഭിച്ചത്. തിരഞ്ഞെടുപ്പു ഫലത്തിൽ നിരാശയുണ്ടെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പുനിയയും പ്രതികരിച്ചിരുന്നു.

English Summary:

Will We Send Daughters To Stadium?: Vijender Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com