ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ പ്രധാനമന്ത്രിയെ കാണും, വിലക്കു നീങ്ങിയില്ലെങ്കിൽ മാത്രം കോടതിയിൽ പോകും

Mail This Article
ന്യൂഡൽഹി∙ പുതിയ ഭരണ സമിതിയെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ ദേശീയ ഗുസ്തി ഫെഡറേഷൻ ഉടന്‍ കോടതിയെ സമീപിക്കില്ല. ഉടൻ കോടതിയിലേക്കില്ലെന്നു പുതിയ ഭരണ സമിതി അറിയിച്ചു. പുതിയ അധ്യക്ഷൻ സഞ്ജയ് സിങ് പ്രധാനമന്ത്രിയെയും കായിക മന്ത്രിയെയും കാണും. വിലക്കു നീങ്ങിയില്ലെങ്കിൽ മാത്രം കോടതിയെ സമീപിക്കാനാണു തീരുമാനം.
അഡ്ഹോക് കമ്മിറ്റിയെ ഉടൻ നിയമിക്കുമെന്നു കായിക മന്ത്രാലയം അറിയിച്ചു. മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുപ്പക്കാരനായ സഞ്ജയ് സിങ് പ്രസിഡന്റായ സമിതി ഈ മാസം 21നാണു തിരഞ്ഞെടുക്കപ്പെട്ടത്. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണിന്റെ നിയന്ത്രണത്തിൽ തന്നെ ഫെഡറേഷൻ തുടരുന്നതിൽ പ്രതിഷേധിച്ച് പ്രമുഖ താരം സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിക്കുകയും ബജ്‌രംഗ് പുനിയ പത്മശ്രീ തിരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. സമിതിയിലെ 15 അംഗങ്ങളിൽ 13 പേരും ബ്രിജ്ഭൂഷണിന്റെ അനുയായികളാണ്.
കൂടുതൽ താരങ്ങൾ പ്രതിഷേധ മാർഗം സ്വീകരിക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണു കേന്ദ്ര നടപടി. അതേസമയം, ചട്ടലംഘനങ്ങളാണു നടപടിക്കുള്ള കാരണമായി മന്ത്രാലയം സൂചിപ്പിക്കുന്നത്. ബ്രിജ് ഭൂഷണിന്റെ നാടായ യുപിയിലെ ഗോണ്ട നന്ദിനി നഗറിൽ ഈമാസം 28 മുതൽ 30 വരെ ദേശീയ അണ്ടർ 15, അണ്ടർ 20 ഗുസ്തി ചാംപ്യൻഷിപ്പുകൾ നടത്താൻ തിരക്കിട്ടാണു തീരുമാനിച്ചതെന്നും കളിക്കാർക്കു മതിയായ സമയം അനുവദിച്ചില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.
നിർവാഹകസമിതിയെ അറിയിച്ചിരുന്നതുമില്ല. ചാംപ്യൻഷിപ്പ് നടത്താനുള്ള തീരുമാനം അറിഞ്ഞില്ലെന്ന് എതിർപാനലിൽനിന്നു വിജയിച്ച പുതിയ ജനറൽ സെക്രട്ടറി പ്രേംചന്ദ് ലോച്ചാബ് പ്രസിഡന്റിനു കത്തെഴുതിയിരുന്നു. മാത്രമല്ല, ബ്രിജ്ഭൂഷണിന്റെ ഔദ്യോഗിക വസതിയിൽത്തന്നെയാണ് ഫെഡറേഷൻ ഇപ്പോഴും പ്രവർത്തിക്കുന്നത്.