സ്കൂൾ നീന്തൽ ചാംപ്യൻഷിപ്: സീറ്റില്ലാതെ നിലത്തിരുന്ന് ഉറങ്ങി കുട്ടികൾ, ട്രെയിനിൽ ദുരിത യാത്ര
Mail This Article
തിരുവനന്തപുരം∙ ഡൽഹിയിൽ നാളെ ആരംഭിക്കുന്ന ദേശീയ സ്കൂൾ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പുറപ്പെട്ട കേരളത്തിന്റെ കുട്ടികൾക്ക് ആദ്യ ദിനം അനുഭവിക്കേണ്ടി വന്നത് ജനറൽ കംപാർട്മെന്റിലെ ദുരിത യാത്ര. റിസർവേഷൻ കിട്ടാതെ വന്നതോടെ ഇരിക്കാൻ പോലും ഇടം കിട്ടാതെ ഞായറാഴ്ച കേരള എക്സ്പ്രസിൽ യാത്ര തുടങ്ങിയ പെൺകുട്ടികൾ അടക്കമുള്ളവർ രാത്രി കിട്ടിയ ഇടത്ത് ഇരുന്നുറങ്ങി നേരം വെളുപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ വിജയവാഡയിൽ എത്തിയതോടെയാണ് റിസർവേഷൻ ഉറപ്പായി സ്ലീപ്പർ കോച്ചിലേക്ക് ഇവർക്ക് മാറാനായത്. കഷ്ടപ്പാടുകൾ സഹിച്ചുള്ള യാത്രയ്ക്കൊടുവിൽ ഇന്ന് ഉച്ചയ്ക്കു ശേഷം ഡൽഹിയിലെത്തുന്ന താരങ്ങൾക്കു വിശ്രമത്തിനോ കാര്യമായ പരിശീലനത്തിനോ അവസരമില്ലാതെ നാളെ മത്സരത്തിനിറങ്ങേണ്ടിയും വരും.
റിസർവേഷൻ ടിക്കറ്റ് ഉറപ്പാക്കുന്നതിൽ പൊതു വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് സംഭവിച്ച വീഴ്ചയുടെ ദുരിതം അനുഭവിക്കുകയായിരുന്നു 12 വയസ് മുതലുള്ള കുട്ടികൾ. അണ്ടർ 14,17,19 വിഭാഗങ്ങളിലായി 56 പേരാണ് കേരള ടീമിലുള്ളത്. ഇതിൽ പകുതിയോളം പെൺകുട്ടികളാണ്.
ഡിസംബർ ആദ്യമാണ് മത്സര വേദിയും തീയതിയും പ്രഖ്യാപിച്ചത്. പുതുവർഷത്തോട് അനുബന്ധിച്ച് തിരക്കുള്ള സമയമായതിനാൽ ട്രെയിനിൽ ഇവർക്ക് പ്രത്യേക കോച്ച് ലഭിക്കാൻ അപേക്ഷ നൽകിയിരുന്നു. കുട്ടികളുടെ രക്ഷിതാക്കളോടും പറഞ്ഞിരുന്നതും പ്രത്യേക കോച്ചിലാണ് യാത്ര എന്നായിരുന്നു. കുട്ടികളുമായി രക്ഷിതാക്കൾ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് റിസർവേഷൻ ആയിട്ടില്ലെന്ന് അറിയുന്നത്. യാത്ര മുടങ്ങിയാൽ മത്സരത്തിന് മുൻപ് എത്താൻ കഴിയില്ലെന്നതിനാൽ ജനറൽ കംപാർട്മെന്റിൽ തന്നെ കയറ്റിവിടുകയായിരുന്നു. ഇന്നലെ രാവിലെ റിസർവേഷൻ കംപാർട്മെന്റിലേക്കു മാറിയതോടെയാണ് പലർക്കും ഉറങ്ങാനായത്. കഴിഞ്ഞ വർഷം നടന്ന അണ്ടർ 19 നീന്തൽ ചാംപ്യൻഷിപ്പിൽ കേരളം റണ്ണറപ്പായിരുന്നു.