ADVERTISEMENT

സിഡ്നി ∙ മദ്യപിച്ച് ബോധരഹിതനായ സംഭവത്തിൽ അന്വേഷണം നേരിടുന്ന ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ, കുറ്റം തെളിയുന്നതുവരെ നിരപരാധിയാണെന്ന് ഓസീസ് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. മാക്സ്‌വെലിന് സംശയത്തിന്റെ ആനുകൂല്യം നൽകണമെന്നും അവിടെ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ ആർക്കും അറിയില്ലെന്നും ക്ലാർക്ക് പറഞ്ഞു. പാർട്ടി നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചാലേ യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാനാകൂ എന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു.

അതിനിടെ നിശാപാർട്ടിക്കിടെ മാക്സ്‍വെലിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത് അമിത മദ്യപാനം കാരണമെന്ന് ഓസ്ട്രേലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാക്സ്‌വെലിനെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. ജനുവരി 19ന് ഓസ്ട്രേലിയൻ മുൻ താരം ബ്രെറ്റ് ലീ ഉൾപ്പെട്ട സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. ബോധരഹിതനായ മാക്സ്‌വെലിനെ ആംബുലന്‍സിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് വിവരം. വിവാദമായതോടെ ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവത്തിൽ അന്വേഷണമാരംഭിച്ചു.

വ്യക്തിപരമായ കാരണങ്ങളാൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽനിന്ന് പിന്മാറുന്നതായി മാക്സ്‌വെൽ അറിയിച്ചതിനു പിന്നാലെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചത്. നേരത്തെയും സമാനമായ പല സാഹചര്യത്തിലും മാക്സ്‌വെൽ മത്സരങ്ങളിൽനിന്ന് പിന്മാറിയിരുന്നു. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനിടെ ഗോൾഫ് കാർട്ടിൽനിന്ന് വീണ് താരത്തിന് തലയ്ക്ക് പരുക്കേറ്റിരുന്നു. 2022ൽ ജന്മദിനാഘോഷത്തിനിടെ താരത്തിന്റെ കാലിനും ഗുരുതര പരുക്കേറ്റു. 

പരിശീലനത്തിന് മടങ്ങിയെത്തിയ മാക്സ്‌വെലിനെ ക്രിക്കറ്റ് ഓസ്ട്രേലിയ ഏകദിന പരമ്പരയിൽനിന്ന് മാറ്റിനിർത്തിയതാണെന്ന് അഭ്യൂഹമുയർന്നിരുന്നു. എന്നാൽ ബിഗ്ബാഷ് ലീഗിന് പിന്നാലെയുള്ള ടൂർണമെന്റിൽ താരത്തിന് സ്വന്തം അഭ്യർഥന പ്രകാരം വിശ്രമം നൽകുകയായിരുന്നു എന്നാണ് ഔദ്യോഗിക പ്രതികരണം. ട്വന്റി20 മത്സരങ്ങൾക്കായി താരം തിരിച്ചെത്തുമെന്നും ബോർഡ് അറിയിച്ചു. 

English Summary:

Glenn Maxwell is innocent until proven guilty: Michael Clarke reacts to 'scary' incident involving all-rounder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com