മാരത്തൺ ലോക റെക്കോർഡ് ഉടമ കെൽവിൻ കിപ്റ്റവും പരിശീലകനും വാഹനാപകടത്തിൽ മരിച്ചു
Mail This Article
നെയ്‍റോബി∙മാരത്തൺ ലോക റെക്കോർഡിന് ഉടമയായ കെൽവിൻ കിപ്റ്റവും പരിശീലകന്‍ ഗർവൈസ് ഹകിസിമാനയും വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രി കെനിയയിലെ എൽദോററ്റ് നഗരത്തിലുണ്ടായ അപകടത്തിലാണ് കെൽവിൻ കിപ്റ്റം മരിച്ചത്. 24 വയസ്സുകാരനായ കെൽവിനാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ രാജ്യാന്തര മാധ്യമങ്ങളോടു പറഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. നിയന്ത്രണം നഷ്ടപ്പെട്ടു റോഡിൽനിന്നു മാറിയ വാഹനം കുഴിയിലേക്കു മറിഞ്ഞ ശേഷം മരത്തിലിടിച്ചാണു നിന്നത്. പ്രാദേശിക സമയം രാത്രി 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ചിക്കാഗോ മാരത്തണിലാണു താരം റെക്കോർഡിട്ടത്. 2:00:35 സമയം കൊണ്ടാണു കെല്‍വിൻ മത്സരം പൂർത്തിയാക്കിയത്.
സഹതാരമായിരുന്ന എല്യൂഡ് കിപ്ചോഗിയെ തോൽപിച്ച കെൽവിൻ രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായി. കിപ്ചോഗിയുടെ ലോക റെക്കോർഡാണു താരം മറികടന്നത്. കെല്‍വിന്റെ പരിശീലകനായിരുന്ന ഹകിസിമാന (36) റുവാണ്ടയുടെ അത്‍ലീറ്റായിരുന്നു. 5000 മീറ്റർ മുതൽ ഹാഫ് മാരണത്തിൽ വരെ ഹകിസിമാന പങ്കെടുത്തിട്ടുണ്ട്.