മനോരമ സ്പോർട്സ് സ്റ്റാർ അവാർഡ്: വായനക്കാരുടെ വോട്ടിങ് ഇന്നുമുതൽ

Mail This Article
കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മലയാള മനോരമ – സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് സ്പോർട്സ് സ്റ്റാർ 2023ന്റെ വോട്ടിങ് ഇന്നുമുതൽ. മനോരമ ഓൺലൈൻ വഴിയും എസ്എംഎസ് വഴിയും വായനക്കാർക്ക് വോട്ടു ചെയ്യാം.
മിന്നു മണി (ക്രിക്കറ്റ്), വി.മുഹമ്മദ് അജ്മൽ (അത്‌ലറ്റിക്സ്), കെ.പി. രാഹുൽ (ഫുട്ബോൾ), സച്ചിൻ ബേബി (ക്രിക്കറ്റ്), സിദ്ധാർഥ ബാബു (പാരാഷൂട്ടിങ്), എം. ശ്രീശങ്കർ (അത്‌ലറ്റിക്സ്) – പേരുകൾ അക്ഷരമാല ക്രമത്തിൽ– എന്നിവരാണ് പുരസ്കാരം നേടാൻ രംഗത്തുള്ളത്. മലയാളി കായിക പ്രതിഭകളുടെ കഴിഞ്ഞ വർഷത്തെ പ്രകടനം വിലയിരുത്തി ഒളിംപ്യൻ എം.ഡി.വൽസമ്മ, മുൻ കേരള രഞ്ജി ട്രോഫി താരവും പരിശീലകനുമായ പി. ബാലചന്ദ്രൻ, അർജുന അവാർഡ് ജേതാവായ ബാഡ്മിന്റൻ താരം ജോർജ് തോമസ് എന്നിവരുൾപ്പെട്ട വിദഗ്ധ സമിതിയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. ഇവരിൽനിന്നു വായനക്കാരുടെ വോട്ടിങ്ങിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്തിമ ഫലപ്രഖ്യാപനം.
എസ്എംഎസ് വഴി വോട്ട് ചെയ്യേണ്ട വിധം
MSA എന്ന് ടൈപ്പ് ചെയ്‌ത് സ്പെയ്സ് ഇട്ടശേഷം നിങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന താരത്തിന്റെ പേരിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷൻ ഉൾപ്പെടുത്തി 56767123 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക. (നിരക്കുകൾ ബാധകം).
ഉദാ: ബി എന്നാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ MSA സ്പെയ്സ് B
(56767123 എന്ന നമ്പർ ഒരു ഷോർട്ട് കോഡ് ആണ്. ഇത്തരം നമ്പറുകളിലേക്ക് എസ്എംഎസ് അയയ്ക്കാൻ മൊബൈലിൽ എസ്എംഎസിനു മിനിമം ബാലൻസ് ആവശ്യമാണ്. എസ്എംഎസ് അയയ്ക്കുന്നവരുടെ മൊബൈലിൽ നിലവിൽ ഏതെങ്കിലും ഫ്രീ എസ്എംഎസ് പാക്കേജ് മാത്രമാണ് ആക്ടിവേറ്റെങ്കിൽ ഈ നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കാൻ ആവില്ല. ഇതിനായി ചെറിയ തുകയ്ക്ക് റീചാർജ് ചെയ്ത ശേഷം അയയ്ക്കുക).
മനോരമ ഓൺലൈൻ വഴിയും വോട്ട് ചെയ്യാം. സന്ദർശിക്കുക: https://www.manoramaonline.com/sportsawards
വായനക്കാർക്കും സമ്മാനം
ഏറ്റവും കൂടുതൽ എസ്എംഎസ് വോട്ട് നേടുന്ന താരത്തിനു വോട്ട് ചെയ്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 വായനക്കാർക്ക് 10,000 രൂപ വീതം സമ്മാനം നൽകും.
മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരം: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15

മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാര വിധിനിർണയത്തിന്റെ ആദ്യഘട്ടത്തെക്കുറിച്ച് ജൂറി അംഗങ്ങൾ പറയുന്നു
സ്പോർട്സ് സ്റ്റാർ പുരസ്കാരത്തിന്റെ ഫൈനൽ റൗണ്ടിലേക്ക് ഇത്തവണ നല്ല മത്സരമായിരുന്നു. ദേശീയ രാജ്യാന്തര വേദികളിൽ കേരള താരങ്ങളുടെ പ്രകടനം മെച്ചപ്പെടുന്നതിന്റെ ലക്ഷണമാണത്. വായനക്കാരുടെ വോട്ടിങ്ങിലൂടെ മികച്ച താരത്തെ തിരഞ്ഞെടുക്കുന്നതു വഴി കേരളത്തിലെ കായികരംഗം മുഴുവൻ ഈ പുരസ്കാരത്തിന്റെ ഭാഗമാവുകയാണ്.
എം.ഡി.വൽസമ്മ, ഒളിംപ്യൻ

കായിക താരങ്ങളുടെ നേട്ടങ്ങളുടെ വലുപ്പവും അവരുടെ വിജയങ്ങൾ ആ ഗെയിമിലും സമൂഹത്തിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങളുമാണ് ജൂറി പരിശോധിച്ചത്. സ്പോർട്സ് സ്റ്റാർ പുരസ്കാരത്തിന്റെ ആറാം വർഷമാണിത്. ഓരോ വർഷം കഴിയുന്തോറും മത്സരത്തിനു കടുപ്പം കൂടി വരുന്നതു നല്ല ലക്ഷണമാണ്. കൂടുതൽ വിജയികളും താരങ്ങളും ഉയർന്നുവരുന്നതോടെ അതതു മത്സര ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യവും പ്രചാരവും ലഭിക്കും. അത്തരം മാതൃകകളെ കണ്ടെത്തുന്നതിനുള്ള ഉദ്യമമാണ് സ്പോർട്സ് സ്റ്റാർ പുരസ്കാരം.
പി.ബാലചന്ദ്രൻ, മുൻ രഞ്ജി താരം, പരിശീലകൻ
കേരളത്തിലെ കായികതാരങ്ങളുടെ 2023ലെ പ്രകടനങ്ങളും നേട്ടങ്ങളും സൂക്ഷ്മമായി വിലയിരുത്തിയാണ് സ്പോർട്സ് സ്റ്റാർ പുരസ്കാരത്തിലെ ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. വ്യക്തിഗത മത്സരയിനങ്ങൾക്കൊപ്പം ടീമിനങ്ങളിൽ മികച്ച പ്രകടനം നടത്തിയവരെയും പരിഗണിച്ചു. സ്പോർട്സ് അവാർഡ് മാനദണ്ഡ പ്രകാരം മുൻ വർഷങ്ങളിലെ ജേതാക്കളെ മാത്രം പട്ടികയിൽ ഉൾപ്പെടുത്തിയില്ല. ഇത്തവണത്തെ 6 ഫൈനലിസ്റ്റുകൾ 4 മത്സര ഇനങ്ങളിൽ നിന്നുള്ളവരാണ്.
ജോർജ് തോമസ്, അർജുന ജേതാവ്, ബാഡ്മിന്റൻ താരം
