കാൽമുട്ടിലെ പരുക്കിനു ശസ്ത്രക്രിയ വേണം; എം. ശ്രീശങ്കർ പാരിസ് ഒളിംപിക്സിൽനിന്ന് പിൻമാറി
Mail This Article
ന്യൂഡൽഹി∙ ലോങ് ജംപ് താരം എം. ശ്രീശങ്കർ പാരിസ് ഒളിംപിക്സില്‍ മത്സരിക്കില്ല. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കാൽമുട്ടിനു പരുക്കേറ്റതോടെയാണ് ശ്രീശങ്കർ ഒളിംപിക്സിൽനിന്നു പിൻമാറിയത്. ശസ്ത്രക്രിയയ്ക്കു വേണ്ടി ശ്രീശങ്കർ മുംബൈയിലാണ് ഇപ്പോഴുള്ളത്. പാരിസ് ഒളിംപിക്സിന് 3 മാസം മാത്രം ബാക്കി നിൽക്കെയാണ് രാജ്യത്തിന്റെ മെഡൽപ്രതീക്ഷയായ ശ്രീശങ്കറിന് പരുക്കേറ്റത്. ഇന്നലെ പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീശങ്കറിന്റെ കാലിനു പരുക്കേറ്റത്.
ഡയമണ്ട് ലീഗ് മീറ്റിൽ പങ്കെടുക്കാൻ ഈ മാസം 24ന് ശ്രീശങ്കർ ചൈനയിലെ ഷാങ്‍ഹായിലേക്കു പോകാനിരിക്കെയാണ് പരുക്ക് വില്ലനായത്. 27ന് നടക്കുന്ന ഷാങ്ഹായ് ഡയമണ്ട് ലീഗിലൂടെ ഈ സീസണിലെ മത്സരങ്ങൾക്കു തുടക്കമിടാനായിരുന്നു തീരുമാനം. മേയ് 10നു നടക്കുന്ന ദോഹ ഡയമണ്ട് ലീഗിലും എൻട്രി ലഭിച്ചിരുന്നു.
ഇതിനുശേഷം ഒളിംപിക്സ് വരെ വിദേശത്താണ് ശ്രീശങ്കറിന്റെ പരിശീലനം ക്രമീകരിച്ചിരുന്നത്. ജൂലൈ 26നാണ് പാരിസ് ഒളിംപിക്സിനു തുടക്കമാകുന്നത്. ലോങ്ജംപ് ലോക റാങ്കിങ്ങിൽ നിലവിൽ ഏഴാം സ്ഥാനത്തുള്ള ശ്രീശങ്കർ പാരിസ് ഒളിംപിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‍ലീറ്റായിരുന്നു.