പദവികളിലേക്ക് താരങ്ങൾ വരട്ടെ; ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ വിവാദങ്ങളെക്കുറിച്ച് പി.ടി.ഉഷ പ്രതികരിക്കുന്നു
Mail This Article
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ താരങ്ങൾ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നും ഇതിനാവശ്യമായ എല്ലാ പിന്തുണയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) നൽകുന്നുണ്ടെന്നും പ്രസിഡന്റ് പി.ടി. ഉഷ. ഐഒഎയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം ചട്ടപ്രകാരം സ്വീകരിച്ചതാണ്. ഇക്കാര്യങ്ങളെല്ലാം രേഖകളിലുണ്ട്. ഐഒഎയുമായി ബന്ധപ്പെട്ട എല്ലാ പദവികളിലും എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ വേണമെന്നാണു ചിലരുടെ വാശിയെന്നും ഇതു നിഷേധിച്ചതു കൊണ്ടാണ് താൻ ഇത്രയേറെ എതിർപ്പു നേരിടുന്നതെന്നും രാജ്യസഭാംഗം കൂടിയായ പി.ടി. ഉഷ ‘മനോരമ’യോടു പറഞ്ഞു.
പാരിസ് ഒളിംപിക്സിനുള്ള ഒരുക്കങ്ങൾ?
ഇക്കുറി ഒരുക്കങ്ങൾ മാസങ്ങൾ മുൻപേ ആരംഭിച്ചിരുന്നു. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. റിലയൻസ് ഫൗണ്ടേഷന്റെ പിന്തുണയോടെ പാരിസ് നഗരത്തിൽ 40,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇന്ത്യ ഹൗസ് ഒരുക്കുന്നുണ്ട്. യാത്ര, താമസം എന്നിവയുടെ കാര്യമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
സിഇഒ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ?
ഐഒഎയുടെ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം 2 മാസത്തിനുള്ളിൽ സിഇഒയെ നിയമിക്കണമെന്നാണു രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) ആവശ്യപ്പെട്ടത്. പക്ഷേ, ഒരു വർഷത്തോളം പദവി ഒഴിഞ്ഞു കിടന്നു. ഐഒസിയുടെ സമ്മർദം ഒരു ഭാഗത്ത്. ഇവിടെയാകട്ടെ ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യം. ഒടുവിൽ എല്ലാ ചട്ടവും പാലിച്ചാണ് സിഇഒയെ നിയമിച്ചത്. ഐഒഎ പ്രസിഡന്റ്, ഐഒസി അംഗം, അത്‌ലറ്റിക് കമ്മിഷൻ ചെയർമാൻ എന്നിവരുടെ സമിതിയാണു സിഇഒയെ തിരഞ്ഞെടുത്തത്. ഒരു കോർപറേറ്റ് വ്യക്തിയാകണം സിഇഒയെന്നും രാജ്യാന്തര നിലവാരത്തിലുള്ള ശമ്പളം നൽകണമെന്നതുമെല്ലാം ഐഒസി വ്യവസ്ഥകളാണ്. ഒട്ടേറെ അപേക്ഷകളിൽ നിന്നു തിരഞ്ഞെടുത്ത വ്യക്തികളെ അഭിമുഖം നടത്തിയാണു രഘുറാം അയ്യർക്കു സിഇഒയായി നിയമനം നൽകിയത്. ഈ നിയമനം അംഗീകരിക്കുകയാണ് എക്സിക്യുട്ടീവ് കൗൺസിൽ ചെയ്യേണ്ടത്.
യോഗ്യതാ മത്സരത്തിന് ഐഒഎ പിന്തുണ നൽകിയില്ലെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു?
ഈ പരാതികൾ ഞങ്ങളോടു പറഞ്ഞിരുന്നില്ല. ആരോപണം സമൂഹമാധ്യമങ്ങളിലാണ് കണ്ടത്. അതു ശ്രദ്ധയിൽപെട്ട ഉടൻ പരിഹാരമുണ്ടാക്കി. റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) ഭാരവാഹികളെ ബന്ധപ്പെടുകയും വിനേഷിന്റെ കോച്ച് വോളർ ആക്കോസ്, ഫിസിയോതെറപ്പിസ്റ്റ് അശ്വിനി പാട്ടീൽ, സപ്പോർട്ടിങ് സ്റ്റാഫ് അരവിന്ദ് എന്നിവർക്കു കിർഗിസ്ഥാനിലേക്കു പോകാനുള്ള സൗകര്യം ക്രമീകരിക്കുകയും ചെയ്തു. അവർ ഇന്നു പുറപ്പെടും.
മേരി കോമിനു പകരം നിയമനം?
വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണു ചെഫ് ഡി മിഷൻ (മേധാവി) പദവിയിൽ നിന്നു മേരി കോം പിൻമാറിയത്. പകരം ആളെ ഉടൻ പ്രഖ്യാപിക്കും. ഒരു മികച്ച താരമായിരിക്കണമെന്ന ആഗ്രഹമുണ്ട്. ഐഒഎ രാജ്യത്തെ കായിക മേഖലയുമായി ബന്ധപ്പെട്ട ഒരു പരമോന്നത സംഘടനയാണ്. എല്ലാ മേഖലയിൽ നിന്നുമുള്ളവരുടെ അഭിപ്രായങ്ങൾ ഇവിടെ കേൾക്കണം. താരങ്ങളുടെ മികവായിരിക്കണം ലക്ഷ്യം. അതിനാണു ഞാൻ പരിശ്രമിക്കുന്നത്. ഐഒഎ ഭരണസമിതിയുടെയും പ്രസിഡന്റിന്റെയും തീരുമാനം മാത്രം നടപ്പാക്കാനല്ല എന്റെ ശ്രമം. ഏഷ്യൻ ഗെയിംസിനോ ഒളിംപിക്സിനോ പോകുമ്പോൾ നേട്ടം സ്വന്തമാക്കിയ താരങ്ങൾ ചെഫ് ഡി മിഷനായി വേണമെന്നാണ് ആഗ്രഹം.