റെക്കോർഡ് ഉയരത്തിൽ വീണ്ടും ഡുപ്ലന്റിസ്
Mail This Article
ഷിയാമെൻ (ചൈന) ∙ ഒളിംപിക്സ് വർഷത്തിലെ ആദ്യ ഔട്ട്ഡോർ മത്സരത്തിൽതന്നെ ലോക റെക്കോർഡ് തിരുത്തി, കരുത്തുകാട്ടി സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസ്. ഷിയാമെൻ ഡയമണ്ട് ലീഗിൽ പുരുഷ പോൾവോൾട്ടിൽ 6.24 മീറ്റർ ഉയരം പിന്നിട്ട് ഒന്നാമതെത്തിയാണ് ഡുപ്ലന്റിസ് പുതിയ ലോക റെക്കോർഡിട്ടത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽസിൽ ഡുപ്ലന്റിസ് പിന്നിട്ട 6.23 മീറ്ററായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
നിലവിലെ ഒളിംപിക് ജേതാവുകൂടിയായ ഇരുപത്തിനാലുകാരൻ, കരിയറിൽ ഇത് എട്ടാം തവണയാണ് പോൾവോൾട്ടിലെ ലോക റെക്കോർഡ് തിരുത്തുന്നത്. പുരുഷ 100 മീറ്ററിൽ യുഎസിന്റെ ക്രിസ്റ്റ്യൻ കോൾമാൻ ജേതാവായപ്പോൾ (10.13 സെക്കൻഡ്) യുഎസ് സഹതാരം ഫ്രെഡ് കേർലിയാണ് രണ്ടാമത്. വനിതകളുടെ 1500 മീറ്ററിൽ ഒന്നാമതെത്തിയ ഇത്യോപ്യയുടെ ഗുഡാഫ് സീഗെ ഈയിനത്തിൽ ലോകത്തെ മികച്ച മൂന്നാമത്തെ സമയം കുറിച്ചു (3.50.30 മിനിറ്റ്).
അബ്ദുല്ല എട്ടാമത്
ഷിയാമെൻ ഡയമണ്ട് ലീഗിൽ പുരുഷ ട്രിപ്പിൾജംപിൽ മത്സരിച്ച മലയാളി താരം അബ്ദുല്ല അബൂബക്കറിന് എട്ടാംസ്ഥാനം. 16.33 മീറ്ററായിരുന്നു മത്സരത്തിൽ അബ്ദുല്ലയുടെ മികച്ച ജംപ്. 17.51 മീറ്റർ പിന്നിട്ട പോർച്ചുഗൽ താരം പെട്രോ പാബ്ലോയ്ക്കാണ് ഒന്നാംസ്ഥാനം. 27ന് നടക്കുന്ന ഷാങ്ഹായ് ഡയമണ്ട് ലീഗിലും അബ്ദുല്ല മത്സരിക്കുന്നുണ്ട്.