ADVERTISEMENT

ടൊറന്റോ (കാനഡ) ∙ ലോക ചെസ് ചരിത്രം തമിഴ്നാട്ടുകാരൻ ദൊമ്മരാജു ഗുകേഷ് തിരുത്തിയെഴുതി. ലോകചാംപ്യൻ ഡിങ് ലിറന് എതിരാളിയെ നിശ്ചയിക്കുന്ന കാൻഡിഡേറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ പതിനേഴുകാരൻ ഡി.ഗുകേഷ്, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ഇതിഹാസതാരം ഗാരി കാസ്പറോവ് 40 വർഷം മുൻപ് കുറിച്ച ചരിത്രമാണ് ചെന്നൈയിൽനിന്നുള്ള ഗുകേഷ് തിരുത്തിയത്. 1984 ൽ 20–ാം വയസ്സിലായിരുന്നു റഷ്യൻ ഗ്രാൻഡ്മാസ്റ്റർ കാസ്പറോവ് കാൻഡിഡേറ്റ്സ് ജേതാവായത്. 

നിർണായകമായ അവസാന റൗണ്ട് മത്സരത്തിൽ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറയും ഗുകേഷും സമനിലയിൽ പിരിഞ്ഞു. സമാന്തരമായി നടന്ന മറ്റൊരു മത്സരത്തിൽ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ യാൻ നീപോംനീഷിയും അമേരിക്കക്കാരൻ ഫാബിയോ കരുവാനയും സമനില വഴങ്ങി. ഇതോടെ, 14 കളികളിൽ നിന്ന് 9 പോയിന്റുമായി ഗുകേഷ് ജേതാവായി. 

ഗുകേഷിനു സമ്മാനത്തുകയായി 88,500 യൂറോ (ഏകദേശം 78.5 ലക്ഷം രൂപ) ലഭിക്കും. നീപോംനീഷി, കരുവാന, നകാമുറ എന്നിവർ 8.5 പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി. 

നിലവിലെ ലോകചാംപ്യൻ ഡിങ് ലിറനും ഗുകേഷും തമ്മിലുള്ള പോരാട്ടമാണ് ഇനി അടുത്തത്. ഈ വർഷം അവസാനത്തോടെ നടക്കേണ്ട ഈ മത്സരത്തിന്റെ വേദി തീരുമാനിച്ചിട്ടില്ല. ഇതിൽ ജേതാവാകുന്നയാൾ പുതിയ ലോക ചാംപ്യനാകും. 

വനിതകളുടെ കാൻഡിഡേറ്റ്സ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ടാൻ സോങ്‌യി ജേതാവായി. ഇന്ത്യക്കാരി കൊനേരു ഹംപിക്കാണ് രണ്ടാം സ്ഥാനം. 

English Summary:

D Gukesh Makes History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com