ഞാൻ സൈലന്റ് കില്ലർ; നദാലിനെ തോൽപ്പിക്കും: യാനിക് ഹാഫ്മാൻ
Mail This Article
പാരിസ് ∙ ജന്മനായുള്ള കേൾവിക്കുറവ് റാഫേൽ നദാലിനെതിരെയുള്ള ഫ്രഞ്ച് ഓപ്പൺ മൽസരത്തിൽ തനിക്കു തുണയാകുമെന്ന വിശ്വാസത്തിലാണ് ജർമനിയുടെ ഇരുപത്തിയേഴുകാരൻ യാനിക് ഹാഫ്മാൻ. ഹാഫ്മാൻ പറയുന്ന കാരണമിങ്ങനെ: ‘ഗാലറിയിൽ നദാലിനു വേണ്ടി ഉയരുന്ന ആരവങ്ങൾ ഞാൻ കേൾക്കില്ല. എനിക്കൊരു ശ്രവണ സഹായ ഉപകരണമുണ്ട്. പക്ഷേ അതു വർക്ക് ചെയ്യില്ല..’
ലോക റാങ്കിങ്ങിൽ 184–ാം റാങ്കുകാരനായ ഹാഫ്മാൻ കടുത്ത 3 യോഗ്യതാ മൽസരങ്ങൾ കടന്നാണ് ഫ്രഞ്ച് ഓപ്പണിനെത്തുന്നത്. 4 വർഷം മുൻപു മാത്രമാണ് ഹാഫ്മാൻ പ്രഫഷനൽ താരമായത്. റൊളാങ് ഗാരോയിലെ 88 മൽസരങ്ങളിൽ 86ഉം ജയിച്ച നദാലിനെ ഹാഫ്മാൻ തോൽപ്പിച്ചാൽ ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയാകും അത്. ഇന്ത്യൻ സമയം സമയം ഇന്നു വൈകിട്ട് 3.45നാണ് മത്സരം.
കുസ്നെറ്റ്സോവ, കെർബർ, പുറത്ത്
ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ അട്ടിമറിത്തുടക്കം. വനിതകളിൽ അഞ്ചാം സീഡ് ജർമനിയുടെ ആഞ്ചെലിക് കെർബർ, മുൻ ചാംപ്യൻ സ്വെറ്റ്ലാന കുസ്നെറ്റ്സോവ എന്നിവർ ആദ്യറൗണ്ടിൽ തന്നെ പുറത്തായി. പുരുഷ വിഭാഗത്തിൽ റോജർ ഫെഡറർ, കെയ് നിഷികോറി, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവരും വനിതകളിൽ ബെലിൻഡ് ബെൻസിച്, ഗാർബൈൻ മുഗുരുസ എന്നിവരും രണ്ടാം റൗണ്ടിൽ കടന്നു.