ഇനി ‘കളിമണ്ണിൽ’; ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഇന്നുമുതൽ
Mail This Article
പാരിസ് ∙ കളിമൺ കോർട്ടിലെ ഗ്രാൻഡ്സ്ലാം പോരാട്ടത്തിന് ഇന്നു തുടക്കം. ഫ്രഞ്ച് ഓപ്പണിന് റൊളാങ് ഗാരോയിൽ തുടക്കമാകുമ്പോൾ എല്ലാ കണ്ണുകളും സെർബിയൻ താരം നൊവാക് ജോക്കോവിച്ചിലാണ്. ഇവിടെ കിരീടം ചൂടിയാൽ നിലവിൽ നാലു ഗ്രാൻഡ്സ്ലാം കിരീടങ്ങളും ജോക്കോവിച്ചിന്റെ പക്കലാകും.
സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർ, സ്പാനിഷ് താരം റാഫേൽ നദാൽ എന്നിവർ തന്നെയാണ് ജോക്കോവിച്ചിനു ഭീഷണിയുയർത്തുന്നവർ. ജപ്പാനീസ് താരം നവോമി ഒസാക്ക, റുമാനിയൻ താരം സിമോണ ഹാലെപ്, ചെക് താരം കരോളിന പ്ലിസ്കോവ എന്നിവരാണ് വനിതാ വിഭാഗം സിംഗിൾസിലെ ഫേവറിറ്റുകൾ. നദാലും ഹാലെപുമാണ് നിലവിൽ പുരുഷ, വനിതാ വിഭാഗം ജേതാക്കൾ.
ഫെഡറർ–നദാൽ–ജോക്കോവിച്ച് ത്രയത്തെ വെല്ലുവിളിച്ച് മറ്റാരെങ്കിലും കിരീടം ചൂടുമോ?
നദാലിനെ നിരന്തരം തോൽപിച്ച് പരിചയമുള്ള ഡൊമിനിക് തീം, എടിപി ടൂർസ് ഫൈനൽസ് ജേതാവ് അലക്സാണ്ടർ സ്വെരേവ്, ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്, ജാപ്പനീസ് താരം കെയ് നിഷികോറി എന്നിവരാണ് അതിനു കെൽപുളളവർ. വനിതാ വിഭാഗത്തിൽ ആരു വേണമെങ്കിലും കിരീടം നേടാമെന്ന സ്ഥിതിയാണ്. പത്താം സീഡ് സെറീന വില്യംസ് കിരീടം ചൂടിയാൽ 24 ഗ്രാൻഡ്സ്ലാം നേട്ടങ്ങളുമായി മാർഗരറ്റ് സ്മിത്ത് കോർട്ടിന്റെ റെക്കോർഡിന് ഒപ്പമെത്തും.
2,300,000 യൂറോയാണ് (ഏകദേശം 17 കോടി രൂപ) ഫ്രഞ്ച് ഓപ്പൺ പുരുഷ, വനിതാ സിംഗിൾസ് ജേതാവിനുള്ള സമ്മാനത്തുക.
∙ 86–2
ഫ്രഞ്ച് ഓപ്പണിലെ മൽസരങ്ങളിൽ നദാലിന്റെ ജയം–തോൽവി കണക്ക്. 11 വട്ടം കിരീടം ഇവിടെ ചൂടിയ നദാലിന്റേത് എക്കാലത്തെയും റെക്കോർഡാണ്. കഴിഞ്ഞയാഴ്ച ജോക്കോവിച്ചിനെ തോൽപ്പിച്ച് ഇറ്റാലിയൻ ഓപ്പൺ കിരീടം ചൂടിയതും നദാലിന് ആത്മവിശ്വാസം നൽകുന്നു.
ഫ്രഞ്ച് ഓപ്പണിൽ എന്നും നദാൽ തന്നെയാണ് ഫേവറിറ്റ്. അതിൽ സംശയമില്ല. പക്ഷേ ഇവിടെ ജയിച്ചാൽ നാലു ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഒന്നിച്ച് കയ്യിൽ വരും എന്നത് എന്ന പ്രചോദിപ്പിക്കുന്നു... - നൊവാക് ജോക്കോവിച്ച്
English Summary: French Open Tennis 2019 to Begin Today