ഫെഡററെ വീഴ്ത്തി നദാൽ; വനിതകളിൽ വോൺഡ്രസോവ–ബാർട്ടി ഫൈനൽ
Mail This Article
പാരിസ് ∙ കളിമൺ കോർട്ടിൽ നദാൽ വേറെ ലെവലാണ്! റൊളാങ് ഗാരോയിൽ റോജർ ഫെഡറർക്കെതിരെ തന്റെ വിജയം തുടർന്ന സ്പാനിഷ് താരം 12–ാം തവണയും ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഫൈനലിൽ കടന്നു. 6–3, 6–4,6–2 എന്ന സ്കോറിൽ ആധികാരികമായിട്ടാണ് റാഫയുടെ ജയം. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഫെഡററോടു ജയിച്ചിട്ടില്ല എന്ന സങ്കടവും നദാൽ തീർത്തു.
തന്റെ ടൈമിങും അനായാസതയും കൈമോശം വരാതെ ഫെഡറർ കളിച്ചെങ്കിലും റാഫയുടെ പവർ ഗെയിമിനെ ചെറുക്കാനായില്ല. മത്സരശേഷം ഫെഡററെ അഭിനന്ദിക്കാനും നദാൽ മറന്നില്ല. ‘റോജർ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്. മുപ്പത്തിയേഴാം വയസ്സിലും ഇങ്ങനെ കളിക്കുന്നത് അതുല്യമാണ്.’ ഇത്തവണ കിരീടം ചൂടിയാൽ നദാലിന്റെ ഗ്രാൻഡ്സ്ലാം കിരീടനേട്ടം 18 ആകും. ഫെഡററെക്കാൾ രണ്ടെണ്ണം മാത്രം പിന്നിൽ.
വനിതകളിൽ ബ്രിട്ടന്റെ യൊഹന്ന കോണ്ടയെ വീഴ്ത്തിയ ചെക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വോൺഡ്രസോവ കഴിഞ്ഞ പത്തു വർഷത്തിനിടെ ഒരു ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ ടീനേജ് താരമായി. ആദ്യ 10 പോയിന്റുകൾ നഷ്ടമാക്കിയ ശേഷം പൊരുതിക്കയറിയാണ് പത്തൊൻപതുകാരിയായ വോൺഡ്രസോവയുടെ ജയം (7–5,7–6).
ഓസ്ട്രേലിയൻ താരം ആഷ്‌ലി ബാർട്ടിയാണ് ഫൈനലിൽ വോൺഡ്രസോവയുടെ എതിരാളി. അമേരിക്കയുടെ പതിനേഴുകാരി അമാൻഡ അനിസിമോവയെയാണ് ബാർട്ടി തോൽപ്പിച്ചത് (6–7,6–3,6–3).
English Summary: French Open Tennis Latest Updates