ചൂടൻ ജോക്കോ 2.0
Mail This Article
റോം ∙ വനിതാ ലൈൻ റഫറിയുടെ കഴുത്തിൽ പന്തടിച്ചു കൊള്ളിച്ചതിനു യുഎസ് ഓപ്പണിൽനിന്ന് അയോഗ്യനായിട്ടു രണ്ടാഴ്ച പിന്നിടും മുൻപേ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനു വീണ്ടും കോർട്ടിൽ നിയന്ത്രണം നഷ്ടപ്പെട്ടു.
ഇറ്റാലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിനിടെ റാക്കറ്റ് നിലത്ത് അടിച്ചു തകർത്താണു സെർബിയൻ താരം രോഷം തീർത്തത്. ജർമൻ താരം ഡൊമിനിക് കോപ്ഫെറിനെതിരെ സെർവ് ബ്രേക്ക് ചെയ്യപ്പെട്ടപ്പോഴാണു സംഭവം. ഫ്രെയിം തകർന്ന റാക്കറ്റിനു പകരം പുതിയൊരെണ്ണം ഉപയോഗിച്ചാണു മത്സരം പൂർത്തിയാക്കിയത്. അംപയറുടെ താക്കീത് കിട്ടിയെങ്കിലും മത്സരം 6-3,4-6,6-3നു ജയിച്ച് ജോക്കോ സെമിയിൽ കടന്നു.
റോമിൽ 11-ാം തവണ സെമിഫൈനലിൽ കടന്ന ജോക്കോവിച്ച് 5–ാം കിരീടമാണു ലക്ഷ്യമിടുന്നത്. നോർവേ താരം കാസ്പർ റൂഡാണ് അടുത്ത എതിരാളി. ജോക്കോവിച്ചിന്റെ കിരീടത്തിലേക്കുള്ള വഴി സുഗമമാക്കി സ്പാനിഷ് താരം റാഫേൽ നദാൽ ക്വാർട്ടറിൽ അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മാനോടു തോറ്റു പുറത്തായി (6-2,7-5).
‘എന്റെ കരിയറിൽ ഞാൻ തകർക്കുന്ന ആദ്യത്തെയോ അവസാനത്തെയോ റാക്കറ്റല്ല ഇത്. ഇങ്ങനെ ചെയ്യരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, എനിക്കു സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല.’
ജോക്കോവിച്ച് (മത്സരശേഷം പറഞ്ഞത്)
English summary: Novak Djokovic damages racket