ഇറ്റാലിയൻ ഓപ്പണിൽ സിമോണ ഹാലെപും നൊവാക് ജോക്കോവിച്ചും ജേതാക്കൾ
Mail This Article
റോം ∙ യുഎസ് ഓപ്പണിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷമുള്ള ആദ്യ ടൂർണമെന്റിൽ തന്നെ കിരീടവുമായി ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്റെ ഉജ്വല തിരിച്ചുവരവ്. ഇറ്റാലിയൻ ഓപ്പൺ ഫൈനലിൽ അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മാനെ തോല്പിച്ചാണ് ജോക്കോവിച്ച് കിരീടം ചൂടിയത് (7-5,6-3).
ഒന്നിലേറെ റെക്കോഡുർകളും ജോക്കോവിച്ചിന് സ്വന്തമായി. 36-ാം മാസ്റ്റേഴ്സ് 1000 കിരീടം സ്വന്തമാക്കിയ ജോക്കോ ഈ നേട്ടത്തിൽ സ്പാനിഷ് താരം റാഫേൽ നദാലിനെ മറികടന്നു. ടെന്നിസിലെ പ്രധാന കിരീടനേട്ടങ്ങളുടെ എണ്ണത്തിൽ ലീഡുയർത്തുകയും ചെയ്തു. ഗ്രാൻസ്ലാം, എടിപി ഫൈനൽസ്, മാസ്റ്റേഴ്സ് 1000, ഒളിംപിക്സ് മെഡലുകൾ എന്നിവയാണിവ. ജോക്കോവിച്ച് 58 കിരീടങ്ങൾ നേടിയിട്ടുണ്ട്. നദാൽ (55), റോജർ ഫെഡറർ (54) എന്നിവർ പിന്നിൽ. ലോക റാങ്കിങിൽ 287 ആഴ്ച ഒന്നാം സ്ഥാനത്തു തുടർന്ന സെർബിയൻ താരം ഇക്കാര്യത്തിൽ പീറ്റ് സാംപ്രാസിനെയും (286) മറികടന്നു. ഫെഡറർ മാത്രമാണ് ഇനി മുന്നിലുള്ളത്- 310 ആഴ്ച. വനിതാ വിഭാഗത്തിൽ ലോക രണ്ടാം നമ്പർ താരം സിമോണ ഹാലെപ്പാണ് ജേതാവായത്. ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെയാണ് തോൽപിച്ചത് (6-0,2-1). കളിക്കിടെ പരുക്കേറ്റ പ്ലിസ്കോവ പിൻമാറുകയായിരുന്നു. അതിനിടെ പുരസ്കാരത്തുകയെച്ചൊല്ലി വിവാദം ഉടലെടുത്തു. പുരുഷ ജേതാവായ ജോക്കോവിച്ചിനെക്കാൾ 10 യൂറോ കുറവാണ് ഹാലെപ്പിനു നൽകിയതെന്നാണ് ആരോപണം.
English Summary: Italian Open Tennis