‘സമ്മർദം,’ ബഹിഷ്കരണം, തോൽവി, പിന്മാറ്റം; ഉയർത്തെഴുന്നേൽക്കൂ ഒസാക!
Mail This Article
നവോമി ഒസാകയ്ക്ക് എന്തുപറ്റി? ഒളിംപിക്സ് ടെന്നിസ് മൂന്നാം റൗണ്ടിൽ തോറ്റു പുറത്തായതിനു പിന്നാലെ ടെന്നിസ് പ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ് ജപ്പാൻ താരം. മാധ്യമങ്ങളോടു സംസാരിക്കില്ലെന്ന നിലപാടുമായി കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ നിന്ന് ആദ്യ റൗണ്ട് വിജയത്തിനു ശേഷം പിന്മാറിയ നവോമി തുടർന്ന് ആദ്യമായി കളത്തിലിറങ്ങുന്നത് ഒളിംപിക്സിലാണ്. കായിക താരങ്ങളുടെ മാനസിക സമ്മർദത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയായിരുന്നു ഫ്രഞ്ച് ഓപ്പൺ പിന്മാറ്റം.
ഒളിംപിക്സിൽ ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വോൺട്രസോവയോടു തോറ്റു പുറത്താകുമ്പോഴും സമ്മർദമേൽപിച്ച ഭാരമാണ് നവോമി ചൂണ്ടിക്കാണിച്ചത്. ‘സമ്മർദം ഒരു അംഗീകാരമാണ്’ ജപ്പാനിൽ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് പ്രതികരിച്ചത് ഇങ്ങനെ. എന്നാൽ കളി കടുത്തപ്പോൾ കോർട്ടിൽ റാക്കറ്റ് തല്ലിത്തകർത്ത ജോക്കോവിച്ചിനെയും ഒളിംപിക്സിൽ കണ്ടു. അതേസമയം, സമ്മർദമുണ്ടാക്കുന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക എന്ന നിലപാടാണ് നവോമിക്ക്. താരങ്ങളുടെ മാനസികാരോഗ്യം പ്രധാനമെന്ന് അംഗീകരിക്കുമ്പോഴും മാധ്യമ ബഹിഷ്കരണത്തിൽ ടെന്നിസ് ലോകം രണ്ടു തട്ടിലാണ്.
∙ കളിയല്ല, നിലപാട്
എനിക്കു മാധ്യമങ്ങളെ ഇഷ്ടമാണ് പക്ഷേ, എല്ലാ പ്രസ് കോൺഫറൻസുകളും അല്ല. ഫ്രഞ്ച് ഓപ്പൺ പിന്മാറ്റത്തിനു ശേഷം ടൈം മാസികയിൽ എഴുതിയ ലേഖനത്തിൽ നവോമി വ്യക്തമാക്കുന്നു. സ്വയം ഒരു അന്തർമുഖയെന്നു വിശേഷിപ്പിക്കുമ്പോഴും ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ നവോമി ഒരിക്കലും മടിച്ചില്ല. 2020 ഓഗസ്റ്റിൽ, കറുത്തവർഗക്കാരനായ ജേക്കബ് ബ്ലേക്കിനെ യുഎസ് പൊലീസ് വെടിവച്ചതിൽ പ്രതിഷേധിച്ച് വെസ്റ്റേൺ ആൻഡ് സതേൺ ഓപ്പൺ സെമി ഫൈനലിൽ നിന്നു പിൻമാറുന്നതായി നവോമി പ്രഖ്യാപിച്ചത് സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു.
‘‘ഒരു കായിക താരം ആകുന്നതിനു മുൻപേ ഞാൻ ഒരു കറുത്ത വർഗക്കാരിയാണ്. ഞാൻ കളിക്കുക എന്നതിനെക്കാൾ പ്രധാനമാണ് ഇക്കാര്യങ്ങൾ ചർച്ചയാവേണ്ടത്’’ അന്നു നവോമി പറഞ്ഞു. തുടർന്ന്, വിഷയത്തിനു പിന്തുണയുമായി വെസ്റ്റേൺ ആൻഡ് സതേൺ ഓപ്പൺ സെമി ഫൈനൽ മത്സരങ്ങൾ മാറ്റിവച്ചു. യുഎസിൽ കറുത്ത വർഗക്കാർ നേരിടുന്ന പ്രശ്നങ്ങളിലേക്കു ശ്രദ്ധതിരിക്കാൻ കഴിഞ്ഞ യുഎസ് ഓപ്പണിൽ എല്ലാ മത്സരങ്ങൾക്കും കറുത്ത മാസ്ക് അണിഞ്ഞാണു നവോമി പ്രത്യക്ഷപ്പെട്ടത്. ഓരോ മാസ്ക്കിലും യുഎസിൽ കൊല്ലപ്പെട്ട ഓരോരുത്തരുടെ പേര്.
ടെന്നിസിനെ അവകാശ പോരാട്ടങ്ങളുടെയും വേദിയാക്കാനുള്ള ‘ബാറ്റൺ’ തന്റെ തലമുറയിൽ നിന്ന് നവോമി ഏറ്റെടുത്തെന്നാണു ബില്ലി ജീൻ കിങ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. അതേസമയം, നവോമിയുടെ മാധ്യമ ബഹിഷ്കരണത്തിനു പൂർണ പിന്തുണ നൽകാൻ ബില്ലിയും മടിച്ചു. എന്നാൽ മിഷേൽ ഒബാമയും മൈക്കൽ ഫെൽപ്സും അടക്കമുള്ള പ്രമുഖർ പിന്തുണയുമായെത്തി.
∙ യുഎസ്–ജപ്പാൻ ആത്മബന്ധം
ജപ്പാനിലെ ഒസാകയിൽ പിറന്ന നവോമിയുടെ, അമ്മ ജപ്പാൻകാരിയും അച്ഛൻ ഹെയ്ത്തി സ്വദേശിയുമാണ്. ജാപ്പനീസ് ശൈലിയിൽ പറഞ്ഞാൽ ഹാഫു (പകുതി ജപ്പാൻകാരി). നവോമിക്കു മൂന്നു വയസ്സുള്ളപ്പോൾ കുടുംബം ന്യൂയോർക്കിലേക്കു കുടിയേറി. സെറീന–വീനസ് വില്യംസ് സഹോദരിമാരെപ്പോലെ നവോമിയെയും സഹോദരി മാരിയെയും ടെന്നിസ് താരങ്ങളാക്കണമെന്നത് അച്ഛൻ ലെനർഡ് ഫ്രാൻസ്വായുടെ സ്വപ്നമായിരുന്നു. അദ്ദേഹം തന്നെയായിരുന്നു മക്കളുടെ ആദ്യ കോച്ചും.
വളർന്നതു യുഎസിലാണെങ്കിലും നവോമി കളിച്ചതു ജപ്പാനുവേണ്ടിയാണ്. മക്കൾ ജന്മനാടിനു വേണ്ടി കളിക്കണമെന്ന കാര്യം അവരുടെ കുട്ടിക്കാലത്തുതന്നെ കുടുംബം തീരുമാനിച്ചിരുന്നതായി അമ്മ തമാക്കി ഒസാക്ക പറഞ്ഞിട്ടുണ്ട്. 2018ൽ, സെറീന വില്യംസിനെ തോൽപിച്ച് നവോമി ആദ്യ ഗ്രാൻസ്‌ലാം കിരീടം നേടി. പിന്നാലെ മൂന്നു ഗ്രാൻസ്‌ലാം വിജയങ്ങൾ കൂടി. ഇരട്ട പൗരത്വമുള്ളവർ ജപ്പാനിലെ നിയമമനുസരിച്ച് 22 വയസ്സിനു മുൻപ് ഒന്ന് ഉപേക്ഷിക്കണം. യുഎസ്, ജാപ്പനീസ് പൗരത്വങ്ങളുണ്ടായിരുന്ന നവോമി 22 വയസ്സ് തികയുന്നതിനു ദിവസങ്ങൾക്കു മുൻപ്, 2019ൽ യുഎസ് പൗരത്വം ഉപേക്ഷിച്ചു. സ്വന്തം നാട്ടിൽ മെഡൽ പോരാട്ടത്തിനിറങ്ങാനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്.
ഒളിംപിക്സിനു തുടക്കം കുറിച്ചു ദീപം തെളിക്കാൻ ജപ്പാൻ തിരഞ്ഞെടുത്തതു നവോമിയെയാണ്. നവോമി കളിച്ചാൽ സ്വർണം ഉറപ്പെന്നു ജപ്പാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ മെഡലില്ലാതെ പുറത്തായതോടെ വിമർശനങ്ങളുമുണ്ടായി. ദീപം തെളിക്കാൻ ‘യഥാർഥ ജപ്പാൻ പൗരനെ’ തിരഞ്ഞെടുക്കാത്തതു മുതൽ നവോമിയുടെ ആത്മാർഥത വരെ ചോദ്യം ചെയ്യപ്പെട്ടു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ജീവിതത്തെ സ്വാധീനിക്കാൻ അനുവദിച്ചുകൂടാ എന്നാണ്, ചർച്ചകൾ ചൂടുപിടിച്ചിരിക്കെ, നവോമി ട്വിറ്ററിൽ കുറിച്ചത്. അതേസമയം, ദീപം തെളിക്കാൻ നവോമിയെ തിരഞ്ഞെടുത്തതിലൂടെ വംശീയ വേർതിരിവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യത്തിന്റെ തുറന്ന നിലപാട് ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ജപ്പാനു കഴിഞ്ഞു.
∙ തിരിച്ചുവരവ് പ്രതീക്ഷ
ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വനിതാ കായിക താരം, ടെന്നിസ് സിംഗിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഏഷ്യൻ താരം, കളിച്ച എല്ലാ ഗ്രാൻസ്‌ലാം ഫൈനലുകളും ജയിച്ച താരം –23 വയസ്സിനിടയിൽ നവോമി ഒസാക സ്വന്തമാക്കിയ നേട്ടങ്ങൾ ഏറെ. മാനസികാരോഗ്യത്തിന്റെയും സമ്മർദങ്ങളുടെയും പേരിൽ നവോമി തുടർച്ചയായി മത്സരങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതിലാണ് ആരാധകർക്ക് ആശങ്ക.
ഫോബ്സിന്റെ കണക്കനുസരിച്ചു നവോമി കഴിഞ്ഞ വർഷം സമ്പാദിച്ചത് സ്പോൺസർഷിപ്പുകളിൽ നിന്ന് ഉൾപ്പെടെ 6 കോടി ഡോളറാണ്. ടെന്നിസിലെ രാജാക്കന്മാരായ റാഫേൽ നദാലിനും നൊവാക് ജോക്കോവിച്ചിനും മുകളിൽ! ഗ്രാൻസ്‌ലാം വിജയങ്ങളുടെ കാര്യത്തിലും നവോമി കൂടുതൽ ഉയരങ്ങളിലെത്തുന്നതു കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. 30ന് തുടങ്ങുന്ന യുഎസ് ഓപ്പണിൽ നവോമി പങ്കെടുക്കുമെന്നാണു സൂചന. ഇതുവരെ നേടിയ നാലു ഗ്രാൻസ്‌ലാം കിരീടങ്ങളും ഹാർഡ് കോർട്ടിലാണെന്നതു നവോമിക്ക് ആത്മവിശ്വാസം നൽകും. തള്ളിപ്പറയുന്നവരുണ്ടാകാം, എന്നാൽ ടെന്നിസിനു പുറത്തുനിന്നുപോലും ലഭിക്കുന്ന സ്നേഹവും പിന്തുണയും ഡിഫൻഡിങ് ചാംപ്യന് ഊർജമാകുമെന്ന കാര്യത്തിൽ സംശയമില്ല.
English Summary: Media boycot of Japaneese tennis player Naomi Osaka- Analysis