യുഎസ് താരങ്ങളില്ലാതെ ആദ്യമായി യുഎസ് ഓപ്പൺ ക്വാർട്ടർ; ജോക്കോ മുന്നോട്ട്!
Mail This Article
ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിന്റെ ചരിത്രത്തിലാദ്യമായി യുഎസ് താരങ്ങളില്ലാതെ ക്വാർട്ടർ ഫൈനൽ. യുഎസിന്റെ അവസാന പ്രതീക്ഷയായിരുന്ന ജെൻസൻ ബ്രൂക്സിനെ പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് തോൽപിച്ചു (1-6, 6-3, 6-2, 6-2). വൈൽഡ് കാർഡ് എൻട്രിയിലൂടെ ടൂർണമെന്റിനെത്തിയ ഇരുപതു വയസ്സുകാരൻ ബ്രൂക്സ് ഒന്നാം സെറ്റ് 6–1ന് സ്വന്തമാക്കി ജോക്കോയെ ഞെട്ടിച്ചു. എന്നാൽ തുടർന്നുള്ള 3 സെറ്റുകളും പിടിച്ചെടുത്ത് ജോക്കോവിച്ച് മത്സരം ജയിച്ചു.
21–ാം ഗ്രാൻസ്‍ലാം കിരീടമെന്ന ചരിത്രനേട്ടത്തിന് 3 മത്സരം മാത്രം അകലെയാണ് ജോക്കോവിച്ച് ഇപ്പോൾ. ക്വാർട്ടറിൽ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയാണ് സെർബിയൻ താരത്തിന്റെ എതിരാളി. വിമ്പിൾഡൻ ഫൈനലിൽ ബെറെറ്റിനിയെ തോൽപിച്ചാണ് ജോക്കോവിച്ച് കിരീടം നേടിയത്. ഒളിംപിക് ചാംപ്യൻ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് ഇറ്റാലിയൻ താരം ജാനിക് സിന്നറിനെ (6-4,6-4,7-6) മറികടന്നു ക്വാർട്ടറിലെത്തി. പരാജയമറിയാതെ 15 –ാം മത്സരമാണ് സ്വരേവ് ഇന്നലെ പൂർത്തിയാക്കിയത്.
വനിതാ വിഭാഗത്തിൽ 2019ലെ ജേതാവ് ബിയാൻക ആൻഡ്രെസ്ക്യുവിനെ ഗ്രീസിന്റെ മരിയ സക്കാറി അട്ടിമറിച്ചു. വിമ്പിൾഡൻ റണ്ണറപ്പ് കരോളിന പ്ലിസ്കോവ, റഷ്യയുടെ അനസ്തെസ്യ പാവ്‍ല്യുചെങ്കോവയെ (7-5, 6-4) തോൽപിച്ചു. ഏഴാം സീഡായ ഇഗ സ്യാംതെക്കിനെ അട്ടിമറിച്ച് (7-6, 6-3) സ്വിസ് താരം ബെലിൻഡ ബെൻസിച്ചും ക്വാർട്ടറിലെത്തി.
English Summary: US open quarter final