ADVERTISEMENT

മെൽബൺ ∙ യുഎസ് താരം ഡാനിയേൽ കോളിൻസിനെക്കാൾ നാലര മണിക്കൂർ വേഗത്തിലാണ് ആതിഥേയതാരം ആഷ്‍ലി ബാർട്ടി ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിലെത്തിയത്! സെമിഫൈനൽ‌ അടക്കം ടൂർണമെന്റിൽ ഇതുവരെ കളിച്ച 6 മത്സരങ്ങൾ പൂർത്തിയാക്കാൻ കോളിൻസ് ആകെ 10.30 മണിക്കൂർ കോർട്ടിൽ ചെലവഴിച്ചു. ബാർട്ടിയാകട്ടെ വെറും 6 മണിക്കൂറിനുള്ളിൽ‌ 6 മത്സരങ്ങളും ജയിച്ചു കയറി. ഒരു സെറ്റു പോലും നഷ്ടമാക്കാതെ ബാർട്ടി നടത്തുന്ന കുതിപ്പിനു തടയിടാനും അതുവഴി ‘ഓസ്ട്രേലിയൻ വിജയപ്പാർട്ടി’ മുടക്കാനും ആദ്യമായി ഗ്രാൻസ്‍ലാം ഫൈനൽ‌ കളിക്കുന്ന കോളിൻസിനു കഴിയുമോ എന്നാണ് ടെന്നിസ് ലോകം ഉറ്റുനോക്കുന്നത്. ഇരുവരും അവസാനം ഏറ്റുമുട്ടിയ മത്സരത്തിൽ ജയം കോളിൻസിനായിരുന്നു. 

ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന ഫൈനലിൽ ആരു ജയിച്ചാലും അതു ചരിത്രമാകും. 44 വർഷത്തിനുശേഷം ഓസ്ട്രേലിയൻ ഓപ്പണിൽ ചാംപ്യനാകുന്ന ഓസ്ട്രേലിയൻ വനിതയെന്ന നേട്ടമാണ് ആഷ്‌ലി ബാർട്ടിയെ കാത്തിരിക്കുന്നത്. ഒപ്പം കരിയറിലെ മൂന്നാം ഗ്രാൻസ്‍ലാം വിജയവും.1978ൽ വനിതാ സിംഗിൾസ് ചാംപ്യനായ ക്രിസ് ഒനീലാണ് മുൻപ് ഓസ്ട്രേലിയൻ ഓപ്പണിൽ‌ ജേതാവായ നാട്ടുകാരി. ഡാനിയേൽ കോളിൻസിന്റെ ജയം വനിതാ ടെന്നിസിൽ പുതിയൊരു ഗ്രാൻസ്‍ലാം ചാംപ്യന്റെ ഉദയത്തിനു വഴിയൊരുക്കും. 

കൂടുതൽ കാണികൾക്ക് പ്രവേശനം 

നാട്ടുകാരി ആഷ്‍ലി ബാർട്ടി ഫൈനലിലെത്തിയതിനു പിന്നാലെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ മത്സരത്തിൽ കൂടുതൽ കാണികൾക്കു പ്രവേശനം. കാണികളുടെ എണ്ണം 80 ശതമാനമായി ഉയർത്താനുള്ള വിക്ടോറിയ സംസ്ഥാനത്തിന്റെ നിർദേശത്തിന് ഓസ്ട്രേലിയൻ സർക്കാർ അനുമതി നൽകി. ഇതുവരെ സ്റ്റേഡിയത്തിന്റെ ആകെ ശേഷിയുടെ 65 ശതമാനം ആളുകൾക്കു മാത്രമായിരുന്നു പ്രവേശനം. 

ആഷ്‍ലി ബാർട്ടി

വയസ്സ്-25
ലോക റാങ്കിങ്- 1
ഗ്രാൻസ്‍ലാം - 2
കരിയർ ട്രോഫി -14
ഇതുവരെ -198 ജയം , 73 തോൽവി

ഡാനിയേൽ കോളിൻസ്

വയസ്സ്- 28
ലോക റാങ്കിങ് -30
ഇതുവരെ -84 ജയം, 59 തോൽവി
ഗ്രാൻസ്‍ലാം -0
കരിയർ ട്രോഫി- 2

ബേസ്‍ലൈൻ ഗെയിമിൽ ഉജ്വല മികവുള്ള താരമാണ് കോളിൻസ്. ഫൈനലിൽ‌ എനിക്കു കടുത്ത വെല്ലുവിളി അതിജീവിക്കേണ്ടിവരും.-ആഷ്‌ലി ബാർട്ടി

ഇന്ന് കാണികൾ ആരെ പിന്തുണയ്ക്കുമെന്ന് ഞാൻ ചിന്തിക്കുന്നില്ല. മറിച്ച് കാണികളുടെ ആവേശത്തിൽ നിന്നു പ്രചോദനമുൾക്കൊള്ളുകയാണ് ലക്ഷ്യം.– ഡാനിയേൽ കോളിൻസ്

English Summary: Australian Open final: Danielle Collins' power vs Ash Barty's craft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com