ഇനി കളി മണ്ണിൽ; ഫ്രഞ്ച് ഓപ്പൺ ടെന്നിസിന് ഇന്നു തുടക്കം
Mail This Article
പാരിസ് ∙ റാഫേൽ നദാലിനെയും നൊവാക് ജോക്കോവിച്ചിനെയും അട്ടിമറിച്ചെത്തുന്ന സ്പാനിഷ് കൗമാര താരം കാർലോസ് അൽകാരാസ് പാരിസിലെ കളിമൺ കോർട്ടിലും വിസ്മയം തീർക്കുമോ? ഈ വർഷത്തെ രണ്ടാം ഗ്രാൻസ്‌ലാ ടൂർണമെന്റായ ഫ്രഞ്ച് ഓപ്പണിന് ഇന്നു തുടക്കമാകുമ്പോൾ ടെന്നിസ് ലോകം ഉറ്റുനോക്കുന്നത് ഈ 19 വയസ്സുകാരന്റെ പ്രകടനത്തിലേക്കാണ്. ഈ മാസമാദ്യം നടന്ന മഡ്രിഡ് ഓപ്പണിൽ നദാലിനെയും ജോക്കോവിച്ചിനെയും അട്ടിമറിച്ചാണ് അൽകാരാസ് ടെന്നിസ് ലോകത്തെ ഞെട്ടിച്ചത്. ഫൈനലിൽ അലക്സാണ്ടർ സ്വരേവിനെയും വീഴ്ത്തി കിരീടമുയർത്തി.
നൊവാക് ജോക്കോവിച്ച് @ 2022
12 ജയം, 4 തോൽവി
ട്രോഫികൾ–1
റാങ്ക്–1
ഇഗ സ്യാംതെക് @2022
37 ജയം, 3 തോൽവി
ട്രോഫികൾ–5
റാങ്ക്–1
നദാലിനു ശേഷം ആദ്യ 10 റാങ്കിനുള്ളിൽ ഇടം പിടിക്കുന്ന പ്രായം കുറഞ്ഞ താരവുമായി അൽകാരാസ്. കരിയറിൽ ഇതുവരെ നേടിയ 5 എടിപി കിരീടങ്ങളിൽ നാലും ഈ വർഷമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന ആദ്യ ഗ്രാൻസ്‌ലാമെന്ന പ്രത്യേകതയും ഫ്രഞ്ച് ഓപ്പണിനുണ്ട്.
പത്രസമ്മേളനം ബഹിഷ്ക്കരിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടർന്ന് കഴിഞ്ഞവർഷത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്നു പിൻമാറിയ മുൻലോക ഒന്നാം നമ്പർ താരം നവോമി ഒസാകയുടെ തിരിച്ചുവരവ് വനിതാ സിംഗിൾസ് മത്സരങ്ങളെ ആവേശകരമാക്കും. പരാജയമറിയാതെ 28 മത്സരങ്ങൾ പൂർത്തിയാക്കിയ ഒന്നാം നമ്പർ താരം ഇഗ സ്യാംതെക്കാണ് വനിതകളിൽ ഫേവറിറ്റ്.
English Summary: French open tennis