സിറ്റ്സിപാസ് പുറത്ത്; ജോക്കോവിച്ച്–നദാൽ പോരാട്ടം ഇന്ന്
Mail This Article
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ വമ്പൻ അട്ടിമറി. നാലാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ ഡാനിഷ് കൗമാരതാരം ഹോൾഗർ റൂണെ വീഴ്ത്തി. നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ 7–5, 3–6, 6–3, 6–4നാണ് പത്തൊൻപതുകാരൻ റൂണെയുടെ ജയം. ക്വാർട്ടറിൽ റൂണെ നോർവേ താരം കാസ്പർ റൂഡിനെ നേരിടും. പോളണ്ട് താരം ഹെർബർട്ട് ഹർകാസിനെ തോൽപിച്ചാണ് (6–2, 6–3, 3–6, 6–3) എട്ടാം സീഡ് റൂഡ് ക്വാർട്ടറിലെത്തിയത്. ഇരുവരുടെയും ആദ്യ ഗ്രാൻസ്‌ലാം ക്വാർട്ടർ ഫൈനലാണിത്.
ക്വാർട്ടറിലെ സൂപ്പർ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഇന്നു റാഫേൽ നദാലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. മറ്റൊരു ക്വാർട്ടറിൽ സ്പെയിനിന്റെ ആറാം സീഡ് കാർലോസ് അൽകാരാസ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ നേരിടും. വനിതാ സിംഗിൾസ് ക്വാർട്ടറിൽ ഇറ്റലിയുടെ മാർട്ടിന ട്രെവിസൻ കാനഡയുടെ ലെയ്‌ല ഫെർണാണ്ടസിനെ നേരിടും. റഷ്യൻ താരങ്ങളായ വെറോണിക്ക കുഡെർമെറ്റോവ–ദാരിയ കസാറ്റ്കിന, യുഎസ് താരങ്ങളായ കൊക്കോ ഗോഫ്– സ്ലൊയേൻ സ്റ്റീഫൻസ് എന്നിങ്ങനെയാണ് മറ്റു രണ്ട് ക്വാർട്ടർ ഫൈനലുകൾ.
English Summary: Holger Rune eliminated Stefanos Tsitsipas from the French Open