റാങ്കില്ലാതെ റോജർ; ജോക്കോവിച്ച് ഏഴാം റാങ്കിൽ
Mail This Article
ലണ്ടൻ ∙ കാൽനൂറ്റാണ്ടു കാലത്തെ ചരിത്രത്തിലാദ്യമായി ലോക ടെന്നിസ് റാങ്കിങ്ങിൽ റോജർ ഫെഡറർക്ക് ഇടമില്ല. 1997 സെപ്റ്റംബറിൽ 16–ാം വയസ്സിൽ പ്രഫഷനൽ ടെന്നിസിൽ അരങ്ങേറ്റം കുറിച്ച കാലം മുതൽ ഇതുവരെ എടിപി റാങ്കിങ്ങിൽ റോജർ ഫെഡററുടെ പേരുണ്ടായിരുന്നു.
കഴിഞ്ഞ വർഷത്തെ വിമ്പിൾഡൻ ക്വാർട്ടർ ഫൈനലിനു ശേഷം ഒരു മത്സരം പോലും ഫെഡറർ കളിച്ചിട്ടില്ല. പരുക്കുമൂലം കളത്തിൽനിന്നു വിട്ടുനിൽക്കുകയാണ്. തുടർച്ചയായി മത്സരങ്ങൾ കളിക്കാത്തതുമൂലം ഫെഡറർക്ക് ഇത്തവണ റാങ്കിങ് പോയിന്റ് ഒന്നുമില്ല. ഇതാണ് പട്ടികയിൽനിന്നു പുറത്താകാൻ കാരണം. വിമ്പിൾഡൻ ജേതാവായിട്ടും നൊവാക് ജോക്കോവിച്ച് പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. റഷ്യ– ബെലാറൂസ് താരങ്ങളെ വിലക്കിയതിന്റെ പശ്ചാത്തലത്തിൽ, വിമ്പിൾഡൻ റാങ്കിങ് പോയിന്റിനു പരിഗണിക്കേണ്ടതില്ലെന്നു പുരുഷ –വനിതാ ടെന്നിസ് ഭരണസമിതികൾ തീരുമാനിച്ചിരുന്നു. വനിതാ സിംഗിൾസ് ജേതാവ് എലേന റിബകീനയ്ക്കും നേട്ടമുണ്ടായില്ല. 23–ാം സ്ഥാനത്തു തുടരും.
English Summary: Federer unranked after 25 years