ADVERTISEMENT

ആയിരം കപ്പലുകളെ ആഴിയിലിറക്കിയ മുഖം എന്നാണ് ട്രോജൻ യുദ്ധത്തിനു കാരണമായ ഹെലന്റെ സൗന്ദര്യത്തെക്കുറിച്ച് വിഖ്യാത ഇംഗ്ലിഷ് കവി ക്രിസ്റ്റഫർ മാർലോ എഴുതിയത്. ഹോമറുടെ മഹാകാവ്യമായ ഇലിയഡിൽ, ഹെലനെ വീണ്ടെടുക്കാൻ വേണ്ടി ട്രോയിലേക്കു പുറപ്പെട്ട ഗ്രീക്ക് കപ്പലുകളെക്കുറിച്ചാണ് മാർലോ പരാമർശിക്കുന്നത്. മാർലോ ഇന്നലെ ലണ്ടനിലെ ‘ഒ2’ അരീനയിലുണ്ടായിരുന്നെങ്കിൽ റോജർ ഫെഡററെക്കുറിച്ചും ഒരു കാവ്യമെഴുതിയേനെ: ആയിരം കണ്ണുകളെ ആർദ്രമാക്കിയ മുഖം! 

ഹെലൻ സൗന്ദര്യത്തിന്റെ ഏകകമാണെങ്കിൽ റോജർ എന്നത് ഇഷ്ടത്തിന്റെ രൂപകമാകുന്നു. ഏറ്റവും കടുത്ത എതിരാളി പോലും വിടവാങ്ങൽ വേളയിൽ താങ്കൾക്കായി കണ്ണീരണിഞ്ഞെങ്കിൽ ആ ഇഷ്ടത്തിന്റെ അളവെത്രയാകും! നദാലിനൊപ്പം ഫെഡറർക്കു വേണ്ടി ഇന്നലെ ഒരു തുള്ളി കണ്ണുനീർ നേദിച്ചവരിൽ സായാഹ്നത്തിൽ അലസമായി കളി കണ്ട അമേരിക്കക്കാരുണ്ട്. പുലർച്ചെ ഉറക്കച്ചടവിനെ തോൽപിച്ച് സ്ക്രീനിലേക്കു കണ്ണു നട്ടിരുന്ന ഇന്ത്യക്കാരുണ്ട്. രാവിലെ ജോലിത്തിരക്കുകളിലേക്ക് ഉണർന്ന ഓസ്ട്രേലിയക്കാരുണ്ട്. ലോകമെങ്ങുമുള്ള ടെന്നിസ് കോർട്ടുകളിൽ മാത്രമല്ല, അവരുടെയെല്ലാം ഹൃദയത്തിൽ കൂടിയാണ് ഇക്കാലമത്രയും ഫെഡറർ നൃത്തമാടിയത്! 

എന്തു കൊണ്ട് ഫെഡററോട് ഇത്രയും ഇഷ്ടം എന്നതിനുള്ള ഉത്തരം കളിക്കണക്കുകളിലല്ല. 2001 വിമ്പിൾഡൻ നാലാം റൗണ്ടിൽ അമേരിക്കൻ ഇതിഹാസതാരം പീറ്റ് സാംപ്രസിനെ നേരിടുമ്പോൾ ഫെഡററുടെ എതിർ കോർട്ടിലായിരുന്നു ആർപ്പുവിളി കൂടുതൽ. പക്ഷേ അന്ന് അ‍ഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ‌ സാംപ്രസിനെ തോൽപിച്ചതോടെ ഫെഡററുടെ കോർട്ടിലേക്കുള്ള ‘ആരാധക തീർഥാടനം’ തുടങ്ങി. റാഫേൽ നദാൽ വന്നതിനു ശേഷം ആ ഒഴുക്ക് മെല്ലെയായെങ്കിലും അവസാന മത്സരത്തിൽ നദാൽ വരെ ഫെഡററുടെ പക്ഷത്തേക്കു കൂറുമാറി. സൗന്ദര്യം കൊണ്ട് ഒരു സ്വിസ് വാച്ചിനെപ്പോലെ ലിമിറ്റഡ് എഡിഷൻ ആയിരുന്നെങ്കിലും എല്ലാ ടെന്നിസ് പ്രേമികളും ‘ഫെഡറർ ഫാൻ’ എന്നത് അലങ്കാരമായി കൊണ്ടു നടന്നു.  

ശരാശരിയിൽ കൂടുതൽ ശാരീരികാധ്വാനം വേണ്ട ടെന്നിസിൽ ആ അധ്വാനത്തെ അനായാസേനെയെന്നു തോന്നിപ്പിച്ചു ഫെഡറർ. നദാലിന്റെ കളി മലവെള്ളപ്പാച്ചിലാണെങ്കിൽ ഫെഡററുടേത് ലാവാ പ്രവാഹമായിരുന്നു. ഇലാസ്തികതയുള്ള അസ്ഥികളുമായി കോർട്ടിൽ സ്മാഷുകളും ഡ്രോപ്പുകളുമുതിർത്തു ഫെഡറർ. ആ റാക്കറ്റിൽ നിന്നുള്ള ബാക്ക് ഹാൻഡ് സ്ലൈസിൽ തലോടപ്പെട്ട് അപ്പുറം കോർട്ടിലെ സർവീസ് ലൈനിനരികെ മരിച്ചു വീഴാൻ ലോകത്തുള്ള ടെന്നിസ് പന്തുകളെല്ലാം ആശിച്ചിട്ടുണ്ടാകും! 

17–ാം വയസ്സിൽ ‘കോപം നിയന്ത്രിക്കാൻ’ ഡോക്ടറെ കണ്ട കൗമാരക്കാരനിൽ നിന്ന് ലോകം കണ്ട ഏറ്റവും മാന്യനായ കായികതാരങ്ങളിൽ ഒരാളായതു പോലെ തന്റെ കളിയിലും മാറ്റങ്ങൾ വരുത്തി ഫെഡറർ. സ്വഭാവത്തിലെ ‘അറ്റാക്കിങ്’ ഭാവം പതിയെ കളിയിലേക്കു കൈമാറി. ബേസ്‌ലൈനിൽ പതുങ്ങിയിരിക്കുന്നതിനു പകരം എതിരാളിയുടെ സെർവ് സ്വീകരിക്കാൻ മുന്നോട്ടു പാഞ്ഞെത്തിയുള്ള സേബർ (SABR- Sneak Attack By Roger) എന്ന വിദ്യ ഫെഡറർ സ്വീകരിക്കുന്നത് കരിയറിന്റെ അവസാനകാലത്താണ്. തന്റെ വരവിൽ ചകിതരാകുന്ന എതിരാളികളുടെ ദുർബലമായ സെർവുകൾ പലപ്പോഴും ഫെഡറർ കരുത്തുറ്റ വോളിയിൽ തീർത്തു. ഫലം: 2017നു ശേഷം മാത്രം 3 ഗ്രാൻസ്‌ലാം കിരീടങ്ങൾ ഫെഡററുടെ ഷെൽഫിലെത്തി. 36–ാം വയസ്സിൽ വീണ്ടും ലോക ഒന്നാം നമ്പർ താരമായി! 

ആൽപ്സ് പർവതവനിരയോടു ചാഞ്ഞു കിടക്കുന്ന ബാസൽ നഗരത്തിൽ ബോൾ ബോയ് ആയി കോർട്ടിലെത്തും മുൻപേ ടെന്നിസിനെ പരിചയപ്പെട്ടിട്ടുണ്ട് ഫെഡറർ. അമ്മ ലിനെറ്റ് ആശുപത്രിയിൽ റോജർക്കു ജന്മം നൽകുമ്പോൾ മറ്റൊരിടത്തായിരുന്നു പിതാവ് റോബർട്ട്. ഒരു ക്ലബ്ബിൽ ടെന്നിസ് കളിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹം മകൻ പിറന്ന വിവരമറിയുന്നത്. അന്നു തന്നെ റാക്കറ്റിന്റെ നാദം ഫെഡററുടെ ചെവിയിലെത്തിയിട്ടുണ്ടാകണം. ആ ‘തന്ത്രിവാദ്യം’ കൊണ്ടു തന്നെയാണ് അദ്ദേഹം ലോകമെങ്ങുമുള്ള ടെന്നിസ് ആരാധകരെ ആനന്ദത്തിലാറാടിച്ചതും.

Content Highlights: Roger Federer sent off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com