ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്; ഗ്രാൻഡ്‌സ്‍ലാമിൽ നദാലിനൊപ്പം

ഓസ്ട്രേലിയൻ ഓപ്പണർ പുരുഷ സിംഗിൾസ് വിജയികൾ‌ക്കുള്ള ട്രോഫിയിൽ ചുംബിക്കുന്ന ജോക്കോവിച്ച്, ജോക്കോവിച്ച് മത്സരത്തിനിടെ
ഓസ്ട്രേലിയൻ ഓപ്പണർ പുരുഷ സിംഗിൾസ് വിജയികൾ‌ക്കുള്ള ട്രോഫിയിൽ ചുംബിക്കുന്ന ജോക്കോവിച്ച്, ജോക്കോവിച്ച് മത്സരത്തിനിടെ. Photo: Twitter@AusOpen
SHARE

മെൽബൺ ∙ നൊവാക് ജോക്കോവിച്ചിന്റെ വഴി മുടക്കാൻ ഇതുവരെ ജനിച്ചവരൊന്നും പോര! ടെന്നിസിലെ പുതുതലമുറയുടെ പ്രതിനിധിയായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപിച്ച് സെർബിയൻ താരം10–ാം ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കി. ഫൈനലിൽ നേരിട്ടുള്ള സെറ്റുകളിലാണ് ജോക്കോവിച്ചിന്റെ ജയം (6–3,7–6,7–6). ജയത്തോടെ ലോക ഒന്നാം റാങ്കും ജോക്കോവിച്ച് തിരിച്ചു പിടിച്ചു. ഗ്രാൻ‌സ്‌ലാം പുരുഷ സിംഗിൾസ് കിരീടനേട്ടങ്ങളുടെ എണ്ണത്തിൽ സ്പാനിഷ് താരം റാഫേൽ നദാലിനൊപ്പം ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു– 22 കിരീടങ്ങൾ. കോവിഡ് വാക്സീൻ എടുക്കാത്തതിന്റെ പേരിൽ കഴിഞ്ഞ വർഷം തന്നെ തിരിച്ചയച്ച ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം എന്ന പ്രതികാരവും ജോക്കോവിച്ചിന്റെ നേട്ടത്തിനു മധുരമായി.

ഒരു ഫുട്ബോൾ മത്സരം പോലെ റോഡ്‌ലേവർ അരീനയിലെ ഗാലറിയിൽ പതാകകളുമായി പരസ്പരം പോർവിളി നടത്തിയ സെർബ്, ഗ്രീക്ക് ആരാധകരുടെ ആവേശത്തിന് ഒപ്പം നിൽക്കുന്നതായി ഫൈനൽ. എന്നാൽ 2021 ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ജോക്കോവിച്ചിനെതിരെ ആദ്യ രണ്ടു സെറ്റ് നേടിയിട്ടും തോൽവി വഴങ്ങേണ്ടി വന്ന ഇരുപത്തിനാലുകാരൻ സിറ്റ്സിപാസിന് ഇത്തവണയും ഹൃദയഭേദകമായ രണ്ടാം സ്ഥാനം തന്നെ. 

ജോക്കോവിച്ച് മത്സരത്തിനിടെ. Photo: Aus Open
ജോക്കോവിച്ച് മത്സരത്തിനിടെ. Photo: Aus Open

  ടൈബ്രേക്കറിലേക്കു നീണ്ട രണ്ടും മൂന്നും സെറ്റുകളിൽ സിറ്റ്സിപാസ് പൊരുതിയെങ്കിലും മുപ്പത്തിയഞ്ചുകാരൻ ജോക്കോവിച്ചിന്റെ മനക്കരുത്തിനും കണിശതയ്ക്കും മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 

 നിർണായകമായ മൂന്നാം സെറ്റിന്റെ ടൈബ്രേക്കറിൽ ജോക്കോവിച്ച് 5–0നു മുന്നിലെത്തിയ ശേഷം തിരിച്ചടിച്ച സിറ്റ്സിപാസ് 5–6ന് വെല്ലുവിളിയുയർത്തിയെങ്കിലും ഒരു റിട്ടേൺ പിഴച്ചതോടെ മത്സരവും കിരീടവും ജോക്കോവിച്ചിനു സ്വന്തം.

English Summary : Australian Open Tennis, Novak Djokovic vs Stefanos Tsitsipas Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS