374 ആഴ്ചക്കാലം ഒന്നാം നമ്പർ കയ്യടക്കിവച്ചു; സൂപ്പർ സെർബ് ജോക്കോ

Mail This Article
ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടത്തിനൊപ്പം ലോക ഒന്നാം റാങ്കും തിരിച്ചുപിടിച്ചു ജോക്കോവിച്ച്. 2003 സെപ്റ്റംബറിൽ ലോക റാങ്കിങ്ങിൽ 767–ാം സ്ഥാനത്തായിരുന്ന ജോക്കോവിച്ച് ആദ്യമായി ഒന്നാംറാങ്കിലെത്തുന്നത് 2011 ജൂലൈയിലാണ്. തുടർന്ന് ഇന്നുവരെ പല സമയങ്ങളിലായി 374 ആഴ്ചക്കാലം ഒന്നാം നമ്പർ കയ്യടക്കിവച്ചു.
സെർവ് റിട്ടേണുകളിൽ ജോക്കോയ്ക്ക് വലിയ മേധാവിത്തമുണ്ട്. എതിരാളിയുടെ കൈക്കുഴയും ശരീര ചലനങ്ങളും നിരീക്ഷിച്ച് സെർവിന്റെ ദിശ മനസ്സിലാക്കിയശേഷമുള്ള പവർഫുൾ റിട്ടേൺ. ഇതു നേരിടാൻ ബാക്ഹാൻഡിലേക്കു മാറേണ്ടി വരുന്നതിലൂടെ എതിരാളിക്ക് സെർവിന്റെ ആനുകൂല്യം നഷ്ടപ്പെടുന്നു. 50 ശതമാനം ഗെയിമുകളിലും ആദ്യ 4 ഷോട്ടിനുള്ളിലാണ് ജോക്കോ പോയിന്റ് നേടുന്നത്.
ജോക്കോ ട്രിക്ക്സ്
ഫോർഹാൻഡ് ഷോട്ടുകളാണ് ജോക്കോവിച്ചിന്റെ കരുത്ത്. റാക്കറ്റിൽ കൈപിടിക്കാൻ ഉപയോഗിക്കുന്ന‘സെമിവെസ്റ്റേൺ ഗ്രിപ്പ്’ ശൈലി ഫോർഹാൻസ് ഷോട്ടുകളുടെ പ്രഹരശേഷി കൂട്ടാൻ സഹായിക്കുന്നു. റാക്കറ്റിന്റെ അറ്റത്തു പിടിമുറുക്കുന്നതിനാൽ കരുത്തുള്ള ഷോട്ടുകൾക്കൊപ്പം എതിരാളിയെ കബളിപ്പിക്കുന്ന സ്പിന്നുകളും പ്രയോഗിക്കാൻ കഴിയുന്നു.
നൊവാക് ജോക്കോവിച്ച് കരിയറിലെ ആദ്യ ഗ്രാൻസ്‍ലാം കിരീടം നേടിയ 2008 സീസണിൽ സ്വിസ് ഇതിഹാസ താരം റോജർ ഫെഡററുടെ കൈവശമുണ്ടായിരുന്നത് 13 ഗ്രാൻസ്‌ലാം ട്രോഫികൾ. സ്പാനിഷ് താരം റാഫേൽ നദാലിന്റെ നേട്ടം 5 ഗ്രാൻസ്‌ലാമുകളും. 2010ൽ ഫെഡറർ ഗ്രാൻസ്‌ലാം നേട്ടം 16 ആയി ഉയർത്തിയപ്പോഴും സെർബിയക്കാരൻ ജോക്കോ ഒരൊറ്റ കിരീടത്തിന്റെ മാത്രം അവകാശിയായി തുടർന്നു. മത്സരത്തിൽ ഏറെ മുന്നിലോടിയിരുന്ന മുൻഗാമികളെ ജോക്കോവിച്ച് പിന്തുടർന്നു കീഴടക്കുന്നതാണ് ടെന്നിസ് ലോകം പിന്നീടു കണ്ടത്. പുരുഷ ടെന്നിസിലെ കൂടുതൽ ഗ്രാൻസ്‌ലാം കിരീട നേട്ടത്തിൽ (22) റാഫേൽ നദാലിനൊപ്പം റെക്കോർഡ് പങ്കിടുന്ന ജോക്കോവിച്ചിന്റെ അടുത്ത ലക്ഷ്യം ഒന്നാംസ്ഥാനത്ത് ഒറ്റയാനാകുക എന്നതാണ്. 2018 ഫ്രഞ്ച് ഓപ്പണിനുശേഷം നടന്ന 18 ഗ്രാൻസ്‌ലാമുകളിൽ പത്തിലും കിരീടം നേടിയ ജോക്കോവിച്ച് ചരിത്രത്തിലേക്ക് ഓടിക്കയറിയത് അതിവേഗത്തിലാണ്.

30 പ്ലസ് സൂപ്പർസ്റ്റാർ
2008ൽ ഇരുപതാം വയസ്സിൽ ആദ്യ ഗ്രാൻസ്‍ലാം കിരീടം നേടിയ ജോക്കോവിച്ചിന്റെ അവസാന10 കിരീടങ്ങളും 30 വയസ്സിനുശേഷമാണ്.
English Summary: Novak Djokovic World No. 1 in the Australian Open