ന്യൂയോർക്ക് ∙ സിംഗിൾസിലും ഡബിൾസിലുമായി ടെന്നിസ് കോർട്ടിൽ ഒട്ടേറെ എതിരാളികളെ വീഴ്ത്തിയ അമേരിക്കൻ താരം മാർട്ടിന നവരത്‌ലോവ അർബുദത്തെയും തോൽപിച്ചു. സ്തനാർബുദത്തിൽ നിന്ന് മുക്തയായ വിവരം ടിവി അഭിമുഖത്തിൽ അറുപത്താറുകാരിയായ നവരത്‌ലോവ തന്നെയാണ് വെളിപ്പെടുത്തിയത്.
‘ഡോക്ടർമാർ പറഞ്ഞതു വച്ച് കാൻസർ എന്നെ വിട്ടകന്നിരിക്കുന്നു. ഇനിയും റേഡിയേഷൻ ചെയ്യാനുണ്ട്. അതു പക്ഷേ മുൻകരുതൽ എന്ന നിലയിൽ മാത്രമാണ്..’– അവതാരകൻ പിയേഴ്സ് മോർഗനുമായുള്ള സംഭാഷണത്തിൽ നവരത്‌ലോവ പറഞ്ഞു. അർബുദം ബാധിച്ച കാര്യം കഴിഞ്ഞ നവംബറിലാണ് നവരത്‌ലോവ വെളിപ്പെടുത്തിയത്.
ലോക ടെന്നിസിലെ ഇതിഹാസതാരങ്ങളിലൊരാളായ നവരത്‌ലോവ സിംഗിൾസിലും ഡബിൾസിലും മിക്സ്ഡ് ഡബിൾസിലുമായി 59 ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. സിംഗിൾസ് ലോക റാങ്കിങ്ങിൽ 332 ആഴ്ചയും ഡബിൾസ് റാങ്കിങ്ങിൽ 237 ആഴ്ചയും ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. ചെക്കൊസ്ലൊവാക്യയിൽ ജനിച്ച താരം പിന്നീട് രാഷ്ട്രീയ അഭയം തേടി യുഎസിലേക്കു കുടിയേറുകയായിരുന്നു.
English Summary: Navratilova's winner against cancer