പാരിസ് ∙ 23–ാം ഗ്രാൻസ്‌ലാം കിരീടത്തിലേക്കുള്ള നൊവാക് ജോക്കോവിച്ചിന്റെ യാത്രയ്ക്കു തുടക്കം. അമേരിക്കൻ താരം അലക്സാണ്ടർ കൊവാസെവിച്ചിനെ തോൽപിച്ച് ജോക്കോ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ രണ്ടാം റൗണ്ടിൽ കടന്നു(6–3,6–2,7–6). ഹംഗറിയുടെ മാർട്ടൻ ഫുക്സോവിക്സാണ് സെർബിയൻ താരത്തിന്റെ അടുത്ത എതിരാളി.
പുരുഷ സിംഗിൾസിൽ സ്റ്റാൻ വാവ്‌റിങ്ക, ഫാബിയോ ഫൊനീനി, കാമറൺ നോറി, ഡെനിസ് ഷപോവാലവ്, ഡിയോഗോ ഷ്വാർട്സ്മാൻ എന്നിവരും രണ്ടാം റൗണ്ടിലെത്തി. 10–ാം സീഡ് കാനഡയുടെ ഫെലിക്സ് ഓഷെ അലിയാസിമിനെയാണ് ഇറ്റാലിയൻ താരം ഫൊനീനി അട്ടിമറിച്ചത് (6–4,6–4,6–3).
അഞ്ചു സെറ്റ് നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് സ്വിസ് താരം വാവ്‌റിങ്കയും ബ്രിട്ടിഷ് താരം നോറിയും കനേഡിയൻ താരം ഷപോവാലവും അർജന്റീന താരം ഷ്വാർട്സ്മാനും ജയിച്ചത്. വനിതകളിൽ 12–ാം സീഡായ സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിച്ചിനെ റഷ്യയുടെ 134–ാം റാങ്കുകാരി എലിന അവനെസ്യാൻ അട്ടിമറിച്ചു (6–3,2–6,6–4). 2018ൽ ഇവിടെ ഫൈനലിസ്റ്റായ അമേരിക്കയുടെ സ്ലൊയേൻ സ്റ്റീഫൻസ് മുൻ ലോക ഒന്നാം നമ്പർ താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിൻ പ്ലിസ്കോവയെ തകർത്തു വിട്ടു (6–0,6–4).
English Summary : Novak djokovic entered to second round of French Open tennis