സധൈര്യം സബലേങ്ക; പൊരുതി ജയിച്ച് അരീന സബലേങ്ക വിമ്പിൾഡൻ മൂന്നാം റൗണ്ടിൽ

Mail This Article
ലണ്ടൻ ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ ‘അട്ടിമറിക്ഷീണം’ മാറും മുൻപേ വിമ്പിൾഡൻ വനിതാ സിംഗിൾസിലും അരീന സബലേങ്ക ഒരു അട്ടിമറി മണത്തു! പക്ഷേ, ഫ്രഞ്ച് ഓപ്പൺ ആവർത്തിക്കാൻ രണ്ടാം സീഡുകാരിയായ ബെലാറൂസ് താരം അനുവദിച്ചില്ല. ഫ്രാൻസിന്റെ വർവാറ ഗ്രാച്ചോവെയ്ക്കെതിരായ മത്സരത്തിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം അടുത്ത രണ്ടും സെറ്റും നേടിയ സബലേങ്ക മൂന്നാം റൗണ്ടിലെത്തി (2-6, 7-5, 6-2).
സബലേങ്കയുടെ ക്രോസ് കോർട്ട് ഷോർട്ടുകളെ അനായാസം നേരിട്ട ഇരുപത്തിരണ്ടുകാരി വർവാറ, ആദ്യ സെറ്റ് നേടിയതോടെ ഒരു അട്ടിമറിജയം കാണികൾ പ്രതീക്ഷിച്ചു. എന്നാൽ രണ്ടാം സെറ്റിൽ താളം കണ്ടെത്തിയ സബലേങ്ക രണ്ടും മൂന്നും സെറ്റുകളിൽ വിജയം പിടിച്ചെടുത്തു. മറ്റൊരു വനിതാ സിംഗിൾസ് മത്സരത്തിൽ, 2 വട്ടം വിമ്പിൾഡൻ നേടിയിട്ടുള്ള ചെക്ക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവ, ബെലാറൂസിന്റെ അലിയക്സാൻഡ്ര സാസ്നോവിച്ചിനെ (6-2, 6-2) തോൽപിച്ചു.
പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് സ്പെയിനിന്റെ കാർലോസ് അൽകരാസ് ഫ്രാൻസിന്റെ അലക്സാണ്ടർ മുള്ളറെയും (6–4, 7–6, 6–3) ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, ബ്രിട്ടന്റെ ആൻഡി മറെയെയും (7–6, 6–7, 4–6, 7–6, 6–4) റഷ്യയുടെ ഡാനിൽ മെദ്‌വദേവ്, സ്പെയിനിന്റെ അഡ്രിയൻ മനറിയോയും (6-3, 6-3, 7-6) തോൽപിച്ചു.
ടൈം ഔട്ട് നീണ്ടു: ബഡോസ പിൻമാറി
മെഡിക്കൽ ടൈം ഔട്ട് സമയപരിധി പാലിക്കാൻ കഴിയാതെ വന്നതോടെ സ്പെയിനിന്റെ പൗല ബഡോസ, യുക്രെയ്ൻ താരം മാർത്ത കൊസ്റ്റ്യൂക്കുമായുള്ള രണ്ടാം റൗണ്ട് മത്സരത്തിൽ നിന്ന് പിൻമാറി. 6-2, 1-0 എന്ന സ്കോറിൽ പിന്നിട്ടു നിൽക്കുമ്പോഴായിരുന്നു ബഡോസയുടെ പിൻമാറ്റം. പരുക്കുകാരണം ഫ്രഞ്ച് ഓപ്പണിൽ ബഡോസ കളിച്ചിരുന്നില്ല.
English Summary : Arena Sabalenka fights back and wins in third round of Wimbledon