ADVERTISEMENT

ന്യൂയോർക്ക് ∙ 6 വർഷത്തെ ഇടവേളയ്ക്കു ശേഷം യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടത്തിനു യുഎസിൽ നിന്നുതന്നെ ഒരു അവകാശി പിറന്നിരിക്കുന്നു. ആർതർ ആഷ് സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ യുഎസ് ആരാധകരെ സാക്ഷിനിർത്തി ഫ്ലോറിഡയിൽ നിന്നുള്ള പത്തൊൻപതുകാരി കൊക്കോ ഗോഫ് യുഎസ് ഓപ്പണിൽ തന്റെ കന്നിക്കിരീടം ചൂടി. ഫൈനലിൽ ബെലാറൂസ് താരം അരീന സബലേങ്കയെയാണ് ഗോഫ് തോൽപിച്ചത് (2-6, 6-3, 6-2). 1999ൽ, യുഎസ് താരം സെറീന വില്യംസിന്റെ കിരീടനേട്ടത്തിനു ശേഷം യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ജേതാവാകുന്ന കൗമാര താരം എന്ന റെക്കോർഡും ഇന്നലെ ഗോഫ് സ്വന്തമാക്കി.

കടലാസിലും കളത്തിലും ഒരു പണത്തൂക്കം മുന്നിൽനിന്ന ഇരുപത്തഞ്ചുകാരി സബലേങ്ക തന്നെയായിരുന്നു ഫൈനലിൽ ടെന്നിസ് ആരാധകരുടെ ‘ഫേവറിറ്റ്’. വനിതാ സിംഗിൾസ് റാങ്കിങ്ങിൽ ഇതിനോടകം ഒന്നാം റാങ്ക് ഉറപ്പിച്ച സബലേങ്കയ്ക്ക് ഫൈനലിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ ഗോഫിനു സാധിക്കുമെന്ന് യുഎസ് ആരാധകർ പോലും പ്രതീക്ഷിച്ചു കാണില്ല. ആദ്യ സെറ്റ് 6–2നു സ്വന്തമാക്കിയ സബലേങ്ക, ഈ മുൻവിധികൾ ശരിവയ്ക്കുകയും ചെയ്തു. സബലേങ്കയുടെ സെർവുകൾക്കു മുന്നിൽ പതറുന്ന ഗോഫിനെയാണ് ആദ്യ സെറ്റിൽ കണ്ടത്.

എന്നാൽ രണ്ടാം സെറ്റിൽ ഗോഫ് ശക്തമായി തിരിച്ചുവന്നു. പ്രതിരോധത്തിൽ ശ്രദ്ധിച്ച ഗോഫ്, നീണ്ട റാലികളിലൂടെയാണ് പോയിന്റുകൾ സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ 4 എയ്സ് പോയിന്റുകൾ വഴങ്ങിയ ഗോഫ്, ഒരു എയ്സ് പോയിന്റ് പോലും വിട്ടുകൊടുക്കാതെയാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത് (6–3). മൂന്നാം സെറ്റിൽ തന്റെ പ്രിയതാരം സെറീന വില്യംസിനെ ഓർമിപ്പിക്കും വിധം അറ്റാക്കിങ് ഷോട്ടുകളുമായാണ് ഗോഫ് കളം പിടിച്ചത്. ക്രോസ് കോർട്ട് ഫോർ ഹാൻഡ് ഷോട്ടുകളും അളന്നുമുറിച്ചുള്ള ബാക്ക് ഹാൻഡ് ഷോട്ടുകളുമായി മൂന്നാം സെറ്റിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ഗോഫിനു മുന്നിൽ നിസ്സഹായയായി നോക്കിനിൽക്കാൻ മാത്രമേ സബലേങ്കയ്ക്കു സാധിച്ചുള്ളൂ.

ഒരു മാസം മുൻപ്  ഡബ്ല്യുടിഎ 500 ട്രോഫി നേടിയപ്പോൾ അതോടെ ഞാൻ അവസാനിപ്പിക്കുമെന്ന് ചിലർ പറഞ്ഞു. 1000 ടൂർണമെന്റിൽ കിരീടം നേടിയപ്പോൾ എന്നെക്കൊണ്ടു സാധിക്കുന്ന പരമാവധി നേട്ടം ഇതാണെന്ന് പറഞ്ഞു. ഇപ്പോഴിതാ, യുഎസ് ഓപ്പൺ ട്രോഫിയുമായാണ് ഞാൻ ഇവിടെ നിൽക്കുന്നത്- കൊക്കോ ഗോഫ്

English Summary: Coco Gauff defeats Aryna Sabalenka to win US open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com