ADVERTISEMENT

കൊച്ചി-മുസിരിസ് ബിനാലെയിലെ കലാസൃഷ്ടിയിൽനിന്നു തയാറാക്കിയ പുതിയ ടെയില്‍ ആര്‍ട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737-800 വിടി-എഎക്സ്എന്‍ വിമാനത്തില്‍ പതിപ്പിച്ചത് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എൻ‌ജിനീയറിങ് സർവീസസ് ലിമിറ്റഡിന്‍റെ ഹാങ്കറിൽ നടന്ന ചടങ്ങിൽ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒയും എയര്‍ ഏഷ്യ ഇന്ത്യ പ്രസിഡന്‍റുമായ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി എന്നിവരും പങ്കെടുത്തു.

 

ആർട്ടിസ്റ്റ് ജി.എസ്. സ്മിതയുടെ അക്രലിക് പെയിന്‍റിങ്ങാണ് 25 അടി നീളമുള്ള ടെയില്‍ ആർട്ടായി മാറ്റിയത്. വർണാഭമായ പ്രകൃതിദൃശ്യങ്ങള്‍ പുനരാവിഷ്കരിച്ച് ഓർമകളിലൂടെ സമാന്തരമായ ഒരു ടൈംലൈന്‍ ചിത്രീകരിക്കുന്നതാണ് ഈ പെയിന്‍റിങ്. ഒരേസമയം ചെറു ജീവികളുടെ സൂക്ഷ്മതയും കുന്നുകളുടെയും പൂമെത്തകളുടെയും വിശാലതയും സംയോജിപ്പിക്കുന്നതു കൂടിയാണ് ഈ മെറ്റാഫിസിക്കല്‍ പെയിന്‍റിങ്. 

collage

 

1935 ൽ ടാറ്റയുടെ ആദ്യ വിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയതു മുതല്‍, അത്തരം നിരവധി നാഴികക്കല്ലുകൾ നമ്മൾ പിന്നിട്ടിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തിന്റെ വളർച്ചയിൽ വിനോദസഞ്ചാരം വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. കേരളം മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസും കൊച്ചി ബിനാലെയും തമ്മിലുള്ള അതുല്യ പങ്കാളിത്തവും രാജ്യത്തിന്‍റെ സംസ്കാരത്തെ സൂചിപ്പിക്കുന്ന ഊർജസ്വലമായ ഈ ടെയില്‍ ആര്‍ട്ടും കലയോടും സംസ്കാരത്തോടുമുള്ള അവരുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. കേരളത്തിലെ നാലു വിമാനത്താവളങ്ങളിൽനിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് രാജ്യാന്തര സർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യൻ വ്യോമയാനരംഗത്ത് എയർ ഇന്ത്യ എക്‌സ്പ്രസ് വലിയ ശക്തിയായി മാറണമെന്ന് ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 

biennale

രാജ്യത്തെ കലയോടും സംസ്കാരത്തോടും പ്രതിബദ്ധത പുലർത്തിക്കൊണ്ട്, രൂപീകൃതമായ കാലം മുതല്‍ തന്നെ ടെയില്‍ ആർട്ടുകളിലൂടെ ഇന്ത്യയുടെ ശക്തമായ സംസ്കാരവും പാരമ്പര്യവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രകടിപ്പിക്കുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും കൊച്ചി-മുസിരിസ് ബിനാലെയും തമ്മിലുള്ള സഹകരണത്തിലൂടെ, കലയും വ്യോമയാന മേഖലയും തമ്മിലുണ്ടാക്കിയ പങ്കാളിത്തത്തിന്‍റെ അമൂല്യമായ ഒരു ഓർമപ്പത്രം കൂടിയാണ് ഈ പുതിയ ടെയില്‍ ആർട്ട്. 

 

2022 ഡിസംബറില്‍ ആരംഭിച്ച കൊച്ചി-മുസരിസ് ബിനാലെ 2023 ഏപ്രില്‍ വരെ നീളും.  ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക ആർട്ട് ഫെസ്റ്റിവലായ കൊച്ചി-മുസരിസ് ബിനാലെയുടെ ഔദ്യോഗിക യാത്രാ പങ്കാളികള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസുമാണ്. 

 

രാജ്യത്ത് വലിയൊരു കലാ പരിപാടിയായി വളർന്ന കൊച്ചി-മുസിരിസ് ബിനാലെയില്‍ തയാറാക്കിയ കലാസൃഷ്ടി വിമാനത്തില്‍ സ്ഥാപിക്കുക വഴി, ബിനാലെയുടെ ആവേശം രാജ്യാന്തര തലത്തിലേക്ക് എത്തിക്കുകയാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒയും എയര്‍ ഏഷ്യ ഇന്ത്യ പ്രസിഡന്‍റുമായ അലോക് സിങ് പറഞ്ഞു.  ഈ കലാ സംരംഭത്തിന്‍റെ ടൂറിസം സാധ്യതകള്‍ ശക്തമാക്കാന്‍ ഈ നീക്കം സഹായകമാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 

 

പ്രാദേശിക, രാജ്യാന്തര കലാകാരന്മാർക്ക് തങ്ങളുടെ സൃഷ്ടികള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം നൽകുന്നതിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസും കൊച്ചി ബിനാലെ ഫൗണ്ടേഷനും വിശ്വസിക്കുന്നതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ദിവസവും ആയിരക്കണക്കിന് ആളുകള്‍ ആസ്വദിക്കുന്ന ഇത്തരമൊരു ടെയില്‍ ആ‍‍ർട്ട് സൃഷ്ടിക്കാനായതില്‍ ആവേശ ഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.

 

Content Summary: Air India Express Unveiled Tail Art Developed at the Kochi-Muziris Biennale 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com